Tuesday, December 30, 2008

തമിഴ് ഗാനങ്ങള്‍ | 2008

വിശ്വനാഥന്‍ രാമമൂര്‍ത്തിയോ, എം.എസ്.വിശ്വനാഥനോ, ഇളയരാജയോ, ദേവയോ, എ.ആര്‍.റഹ്മാനോ, യുവന്‍ ശങ്കര്‍ രാജയോ..ആരുമായിക്കോട്ടെ..തമിഴ് സിനിമാഗാനങ്ങള്‍ എന്നും തെന്നിന്ത്യയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷവും മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ തമിഴില്‍ നിന്നു തന്നെ. പുതിയ ഈണങ്ങളും, ശബ്ദങ്ങളും, ഉയര്‍ന്ന റൊക്കോര്‍ഡിങ്ങ് നിലവാരവും, സ്വാഗതമര്‍ഹിക്കുന്ന പുതിയ പരീക്ഷണങ്ങളും ആകെക്കൂടി തമിഴ് ഗാനരംഗം ശരിക്കും അരങ്ങ് തകര്‍ക്കുന്നു.

ധാരാളം പുതിയ സംഗീത സം വിധായകര്‍ അരങ്ങേറ്റം കുറിച്ച ഈ വര്‍ഷം, ഏറ്റവും ശ്രദ്ധേയരായവര്‍ ഇവരാണ്‌-ജെയിംസ് വിശ്വനാഥ്, എസ്.എസ്.കുമരന്‍, ശെല്‍വഗണേഷ്. ഇതില്‍ ജെയിംസ് വിശ്വനാഥ് തന്റെ കന്നി ചിത്രത്തിലെ ഒരൊറ്റ ഗാനത്തിലൂടെ ഏറെ പ്രശസ്തനായി. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ ' കണ്‍കള്‍ ഇരണ്ടാല്‍..' എന്നു തുടങ്ങുന്ന ഗാനം ഗാനത്തിന്റെ വശ്യത കൊണ്ടും ചിത്രീകരണത്തിലെ പുതുമ കൊണ്ടും വന്‍ ഹിറ്റായി. മൊത്തം ചിത്രത്തിന്റെ വിജയത്തിന്‌ ആ ഒരൊറ്റ ഗാനം ഏറെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പൂ എന്ന ചിത്രത്തിലെ ഗാനങ്ങളാണ്‌ എസ്.എസ്.കുമരന്‍ എന്ന നവാഗതനെ ശ്രദ്ധേയനാക്കിയത്. വെണ്ണിലാ കബഡി കുഴു്‌ എന്ന ചിത്രത്തിലാണ്‌ സെല്‍ വഗണേഷ്‌ കന്നി ഗാനങ്ങള്‍ അവതരിപ്പിച്ചത്. ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാലും ഇല്ലെങ്കിലും ഗാനങ്ങള്‍ എല്ലാം വളരെ നന്നായിരുന്നു.

ജി.വി.പ്രകാശ് കുമാറിന്റെ കരിയറിലെ പ്രധാന വര്‍ഷം ഇതായിരിക്കുമെന്നു തോന്നുന്നു. രജനി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുവാന്‍ ലഭിക്കുന്ന അവസരം അത്രക്കും വിലപ്പെട്ടതാണ്‌ തമിഴ്നാട്ടില്‍. പാണ്ഡ്യന്‍ വരെ ബഹു ഭൂരിപക്ഷം രജനി ചിത്രങ്ങള്‍ക്കും ഇളയരാജയായിരുന്നു സംഗീത സംവിധായകന്‍. പിന്നീട് ദേവ, എ.ആര്‍. റഹ്മാന്‍, വിദ്യാസാഗര്‍ എന്നിവര്‍ക്കു ശേഷം ഏതാണ്ട് നവാഗതന്‍ എന്നു വിശേഷിപ്പിക്കാവുന്ന ജി.വി.പ്രകാശിനു നറുക്ക് വീണു. കുസേലനിലെ പാട്ടുകള്‍, ജി.വി.പ്രകാശ് നന്നായി ചെയ്തു. കുസേലനിലെ ' സൊല്ലമ്മാ..ചിന്നമ്മാ..' എന്ന ഗാനം അതീവ ഹൃദ്യമാണ്‌. 2008 ല്‍ തുടര്‍ന്നു വന്ന നാന്‍ അവള്‍ അത്, സേവല്‍, ആനന്ദ താണ്ഡവം എന്നിവയിലെല്ലാം പാട്ടുകള്‍ കേമമാക്കി പ്രകാശ്.

മുന്‍ വര്‍ഷത്തെ ശ്രദ്ധിക്കപ്പെട്ട സംഗീതകാരന്‍ വിജയ് ആന്റണിയുടെ കാതലില്‍ വിഴുന്തേന്‍, രസിക്കും സീമാനേ, പന്തയം, അ ആ ഇ ഈ, TN07 AL4777 എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊള്ളാമായിരുന്നു.

മറ്റൊരു പ്രഗല്‍ഭന്‍ ഭരദ്വാജിന്റെ വല്ലമൈ താരായോ എന്ന ഒരൊറ്റ ചിത്രത്തിലെ ഗാനങ്ങള്‍ മാത്രമേ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അത് അദ്ദേഹം മോശമാക്കിയില്ല, തന്റെ സല്പേര്‌ നിലനിര്‍ത്തി. ഇന്നും എന്റെ മനസ്സില്‍ പള്ളിക്കൂടത്തിലെ ഗാനങ്ങള്‍ തന്നെ !

ഹാരിസ് ജയരാജില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയുള്ള ഗാനങ്ങളല്ല ലഭിച്ചത് എന്നാണെനിക്ക് തോന്നുന്നത്. ധാം ധൂം, സത്യം, വാരണം ആയിരം, വെട്രി തിരുമകന്‍ എന്നീ പടങ്ങളിലെ പാട്ടുകളില്‍ വാരണം ആയിരമാണ്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീത സം വിധാനം നിര്‍വ്വഹിച്ച യുവന്‍ ശങ്കര്‍ രാജയുടെ വാഴ്ത്തുഗള്‍, യാരെടീ നീ മോഹിനി, കെട്ടവന്‍, സരോജ, ഏകന്‍, സിലംബാട്ടം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ മെച്ചപ്പെട്ടവയായിരുന്നു. യുവനു ലഭിച്ച പ്രൊജക്ടുകള്‍ എല്ലാം വമ്പന്മാരുടെയായിരുന്നു.
എ.ആര്‍.റഹ്മാന്റെ ചക്കരക്കട്ടി 2008 ല്‍ എത്തി. അതില്‍ മറുതാണീ..എന്നു തുടങ്ങുന്ന ഗാനം ബെസ്റ്റ്.

ധനം, ഉളിയിന്‍ ഓസൈ എന്നീ രണ്ടു ചിത്രങ്ങളാണ്‌ ഇളയരാജയുടെതായി തമിഴില്‍ വന്നത്. രണ്ടും പ്രത്യേക പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത അത്ര കൊമേഴ്സ്യലല്ലാത്ത ചിത്രങ്ങളായിരുന്നു. ഉളിയിന്‍ ഓസൈയിലെ ഗാനങ്ങള്‍ കൂടുതലും തമിഴ് ക്ലാസിക്ക് രീതിയിലുള്ളതായിരുന്നുവെങ്കില്‍, ധനത്തില്‍ നാടന്‍ ഈണങ്ങളാണ്‌ ഇളയരാജ ഉപയോഗിച്ചത്. ധനത്തിലെ 'കട്ടിലുക്ക് മട്ടും താന..' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഇളയരാജ വീണ്ടും തമിഴ് നാടോടി ഗാന ശീലുകളെ ഓര്‍മ്മിപ്പിക്കുന്നു, രാജ തന്നെയാണാഗാനം പാടിയതും.

2008 ലെ ഗാനങ്ങളെപ്പറ്റി പറയുമ്പോള്‍ കമലഹാസന്റെ ദശാവതാരം ഒഴിവാക്കാനാവില്ല. കമ്പോസിങ്ങ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീര്‍ന്നതായിരുന്നുവെങ്കിലും ഗാനങ്ങളും ചിത്രവും ഈ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. ഹരിഹരന്‍ പാടിയ 'കല്ലൈ മറ്റ്രും കണ്ടാല്‍..' എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീത സംവിധായകന്‍ ഹിമേഷ് ഉപയോഗിച്ചത് കടമെടുത്ത ട്യൂണായിരുന്നെങ്കിലും സിനിമയില്‍ ആ ഗാനത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. 'മുകുന്ദാ മുകുന്ദാ..' എന്ന ഗാനമാണ്‌ കൂടുതല്‍ ജനപ്രീതി നേടിയത്.

തമിഴ് ചലച്ചിത്ര ഗാനരംഗത്ത് 2008 ല്‍ മികച്ച ഗാനങ്ങള്‍ നല്‍കിയ സംഗീത സംവിധായകന്‍: വിദ്യാസാഗര്‍. അതെ, തൊട്ടതെല്ലാം പൊന്നാക്കുന്ന മികവാണ്‌ വിദ്യാസാഗര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. വിദ്യാസാഗര്‍ ഈ വര്‍ഷം സംഗീത സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രങ്ങള്‍ ഇവയാണ്‌. അറൈ എന്‍ 305ല്‍ കടവുള്‍, കുരുവി, ജയം കൊണ്ടാന്‍, ആലിബാബ, മുനിയാണ്ടി വിളങ്ങിയാല്‍..., രാമന്‍ തേടിയ സീതൈ, അഭിയും നാനും, മഹേഷ് ശരണ്യ മട്രും പലര്‍, കാതല്‍ നാ സുമ്മാ ഇല്ലൈ(രണ്ട് ഗാനങ്ങള്‍). മികച്ച ഓര്‍ക്കസ്ട്രേഷനും മനം മയക്കുന്ന ഈണങ്ങളുമായി വിദ്യാസാഗര്‍ ഈ വര്‍ഷവും സംഗീത പ്രേമികളെ ആഹ്ലാദിപ്പിക്കുന്നു. രാമന്‍ തേടിയ സിതയിലെ ' മഴൈ നിണ്ട്ര പിമ്പും..' എന്ന ഗാനം തന്നെ നല്ലൊരുദാഹരണം. ഏറെ പ്രതീക്ഷയോടെയാണ്‌ വിദ്യാസാഗറിന്റെ ഓരോ പ്രൊജക്ടും കാത്തിരിക്കുന്നത്. ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്താറില്ല. അതിവേഗ ഗാനങ്ങളായിരുന്നു വിജയ് ചിത്രമായ കുരുവിയില്‍, എല്ലം കാതിനിമ്പം തരുന്നവ !(കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ വിദ്യാസാഗര്‍ ഈണങ്ങള്‍ മറ്റുള്ളവരുടെ ഈണങ്ങള്‍ സൗകര്യപ്രദമായി തന്റെ ഗാനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കാണുന്നു. ഏറ്റവും പുതിയ ഉദാഹരണം രാമന്‍ തേടിയ സീതയിലെ 'ഇപ്പവേ..ഇപ്പവേ...' എന്ന ഗാനത്തിന്റെ ആരംഭം തന്നെ. അതിമനോഹരമായൊരു ഗാനമാണിത്, പക്ഷേ..)

പുതിയ വിജയ് ചിത്രമായ 'വില്ല്' റിലീസിനു മുമ്പേ ഗാനങ്ങളാല്‍ ശ്രദ്ധേയമാവുന്നു. ഇത്തവണ ദേവി ശ്രീ പ്രസാദാണ്‌ സംഗീത സംവിധായകന്‍. 'ഡാഡി.. മമ്മി..' എന്നു തുടങ്ങുന്ന ഗാനം ഉടനേ ഹിറ്റാകാവുന്ന ഗാനമാണെന്ന് തീര്‍ച്ച. വില്ലിന്‌ ശേഷം കാര്‍ത്തികൈ, കുളിര്‍ നൂറ് ഡിഗ്രീ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ്‌ ഡിസംബര്‍ അവസാനവാരത്തില്‍ റിലീസായിരിക്കുന്നത്. ശരാശരി ഗാനങ്ങളാണ്‌ ഈ ആല്‍ബങ്ങളിലേത്.

സിനിമാ ഗാനങ്ങളല്ലാതെ വന്ന സംഗീത ആല്‍ബങ്ങളില്‍ 'സ്മിത' കുറച്ച് ഭേദപ്പെട്ട ഗാനങ്ങളായി തോന്നി. തമിളാ, മീണ്ടും മീണ്ടും എന്നിവ തൊട്ടു പിന്നാലെ.

ഗായകരില്‍ എസ്.പി.ബാലസുബ്രഹ്മണ്യം വീണ്ടും സജീവമായതു പോലെ..അദ്ദേഹത്തിന്റെ കുറച്ചു ഗാനങ്ങള്‍ പല ചിത്രങ്ങളിലായി വന്നു. സാധനാ സര്‍ഗം മികച്ച ഗാനങ്ങള്‍ നല്‍കി. നമ്മുടെ മധു ബാലകൃഷ്ണന്‍ തമിഴിലെ സജീവ സന്നിധ്യമായി ഈ വര്‍ഷവും തിളങ്ങി.ബാക്കിയെല്ലാരും പതിവുപോലെ.

ഓഡിയോ രംഗത്ത് ഒരു അതികായന്റെ രംഗപ്രവേശം 2008 ല്‍ സംഭവിച്ചു, സിനിമാ നിര്‍മ്മാണ-വിതരണ രംഗത്ത് സജീവമായ സണ്‍ നെറ്റ്വര്‍ക്ക് ഓഡിയോ വിതരണവും തുടങ്ങി. ദീനയുടെ 'ഡിന്‍ഡുക്കല്‍ സാരഥി' സണ്‍ ഓഡിയോ ആണ്‌ പുറത്തിറക്കിയിരിക്കുന്നത്.

അങ്ങനെയങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങളാണ് തമിഴ് സംഗീത രംഗത്ത് !! പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന, എന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചില പാട്ടു ചിന്തകള്‍..അത്രമാത്രം..

Tuesday, December 23, 2008

പാട്ടുപരിചയം | ലോലിപോപ്പ്

ഖല്‍ബിലെ വെണ്ണിലാവു്‌ തന്ന നല്ല പാട്ടുകാരന്‍, സംഗീത പരിപാടിയില്‍ വിധികര്‍ത്താവായി ഏറെ പ്രേക്ഷക പ്രീതി നേടിയിക്കുകയാണിപ്പോള്‍. സൂര്യ ടിവിയുടെ സംഗീത പരിപാടിയായിരുന്ന വോയ്സ് ഓഫ് കേരളയില്‍ സ്ഥിരം വിധികര്‍ത്താവായിരുന്നു, അലക്സ് പോള്‍. സ്വതസിദ്ധമായ നിഷ്കളങ്കതയോടെ, ഏറെ സ്നേഹത്തോടെ കുരുന്നുകളോട് ഇടപഴകിയിരുന്ന അലക്സ് പോള്‍ ഇപ്പോഴിതാ ലോലിപോപ്പ് എന്ന പുതിയ മലയാള ചിത്രത്തിലെ ഗാനങ്ങളുമായി വന്നിരിക്കുന്നു. മലയാള ഗാനങ്ങളുടെ അവസ്ഥ അത്ര ശോഭനമല്ലാത്ത കാലമാണിത്. വെറുതെ ഒരു ഭാര്യക്ക് ശേഷം ഹിറ്റാവാന്‍ സാധ്യതയുള്ള ഗാനങ്ങള്‍ ലോലിപോപ്പിലേതാണെന്ന് തോന്നുന്നു.

ക്ലാസ്സ്മേറ്റ്സിലും ചോക്ലേറ്റിലും നല്ല പാട്ടുകള്‍ നല്‍കി നമ്മെ രസിപ്പിച്ച അലക്സ് പോള്‍, വീണ്ടും ഷാഫിയുടെ ചിത്രത്തില്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചതിക്കാത്ത ചന്തുവിലാണ്‌ അലക്സ് പോളിന്റെ പാട്ട് ആദ്യമായി കേട്ടതു്‌. പിന്നീട് ബ്ലാക്ക്. ഈ വര്‍ഷം തന്നെ അഞ്ചു ചിത്രങ്ങളിലെ‍ അലക്സ് പോള്‍ ഗാനങ്ങള്‍ പുറത്ത് വന്നു. പരുന്ത്, സുഹൃത്ത്, തലപ്പാവ്, കോളേജ് കുമാരന്‍, പോസെറ്റീവ് എന്നിങ്ങനെ.. പാട്ടുകള്‍ നന്നായിരുന്നെങ്കിലും അത്ര കണ്ട് സ്വീകരിക്കപ്പെട്ടില്ല.

യുവതാരനിരയുമായി വീണ്ടും ഷാഫി രംഗത്തെത്തുമ്പോള്‍, അതിനനുയോജ്യമായ ഗാനങ്ങള്‍ തന്നെയാണ്‌ അലക്സ് പോള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എണ്ണത്തില്‍ പത്ത് പാട്ടു വരും, അതിലൊന്ന് കരോക്കെ ട്രാക്ക്. പിന്നൊരു പാട്ട് പുരുഷ-സ്ത്രീ ശബ്ദത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്‌. കാര്യമായ പുതുമകളോന്നും ഗാനങ്ങള്‍ക്ക് അവകാശപ്പെടാനില്ലെങ്കിലും തമ്മില്‍ ഭേദം എന്ന നിലക്ക് പാട്ടുകള്‍ ഹിറ്റാവാനുള്ള സാധ്യത കാണുന്നു. വിനീത് ശ്രീനിവാസന്റെ സ്വരത്തിലുള്ള "രാജകുമാരീ..രാജകുമാരീ.." എന്ന ഗാനമാണെനിക്കേറ്റവും ഇഷ്ടപ്പെട്ടത്. വീണ്ടും കേള്‍ക്കാന്‍ കൊതിതോന്നിപ്പിക്കുന്നൊരു സംഗീത ശകലം ആ പാട്ടിലുണ്ട്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടേതാണ്‌ വരികള്‍.

സാമാന്യം തരക്കേടില്ലാത്തൊരു ആല്‍ബം എന്നു പറയാം-മൊത്തത്തില്‍

Tuesday, September 9, 2008

ഓണാശംസകള്‍ !

മനസ്സില്‍ മധുരസ്മരണകളുമായി ഒരോണക്കാലം കൂടി.
ഹൃദയപൂര്‍വ്വം നേരുന്നൂ..






Monday, September 1, 2008

ഓണം വരവായി...യഥേഷ്ടം പൂക്കളിതാ..

അത്തം ഇങ്ങെത്തി.
ഇനി ആര്‍ക്കെങ്കിലും പൂക്കളമൊരുക്കാന്‍ അസൗകര്യമുണ്ടെങ്കില്‍...
ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നു.
തുറന്നു വരുന്ന പേജില്‍ മൗസ് ഉപയോഗിച്ച് ക്ലിക്കുകയോ, ഡ്രാഗ് ചെയ്യുകയോ ആവാം.
ഓണാശംസകള്‍!
ഇവിടെയും ഒരു പരിധിയുണ്ട്! ചെടിയടക്കമാണ്‌ നമുക്ക് ലഭിക്കുന്നത് !!

Monday, August 4, 2008

ബാലന്‍, പശുപതി പിന്നെ കുസേലനും

ബാര്‍ബര്‍ ബാലന്റെ കഥ തമിഴില്‍ - അത് ഒരു രജനി കാന്ത് ചിത്രം കൂടിയാവുമ്പോള്‍ ! അതെ..ആ കൗതുകം തന്നെയാണ്‌ 'കുസേലന്‍'കാണുവാന്‍ പ്രേരിപ്പിച്ചത്.


കുസേലനെപ്പറ്റി പറയുമ്പോള്‍ 'പശുപതി' യെപ്പറ്റി പറയേണ്ടി വരും. പശുപതിയാണല്ലോ ബാര്‍ബര്‍ ബാലനായി അഭിനയിച്ചിരിക്കുന്നത്. പശുപതിയെ ഓര്‍ക്കുമ്പോള്‍ "വെയ്യില്‍"എന്ന ചിത്രത്തെപ്പറ്റിയുംപറയേണ്ടി വരും. കമലഹാസന്റെ 'വിരുമാണ്ടി'യിലാണാദ്യമായി പശുപതിയെ കാണുന്നത്. അതൊരൊശിരന്‍ പ്രകടനം തന്നെയായിരുന്നു. കമലഹാസനൊപ്പത്തിനൊപ്പം. പശുപതിയെ ശരിക്കും മനസ്സിലാക്കുന്നതു വെയ്യില്‍ എന്ന ചിത്രം കണ്ടപ്പോഴാണ്‌. ചെറുപ്പം മുതലേ അതി കണിശക്കാരനായ പിതാവിന്റെ ക്രൂരമായ പീഡനങ്ങള്‍ കാരണമില്ലാതെ അനുഭവിക്കേണ്ടി വന്ന്, നാടുവിട്ട് അന്യനാട്ടില്‍ എത്തിപ്പെടുന്ന യുവാവ്. അവിടെയും സ്വസ്ഥമായ ജീവിതത്തിനൊടുവില്‍ വീണ്ടും ആക്രമിക്കപ്പെടുന്നവന്‍. അവിടെനിന്നും മുറിവേറ്റ മനസ്സുമായി സ്വന്തം ഗ്രാമത്തില്‍ കുടുംബാംഗങ്ങളെ കാണാനാവുമെന്നും അവര്‍ തന്നെ സ്വീകരിക്കുമെന്നുമുള്ള പ്രതീക്ഷമാത്രമായി വെറും കയ്യോടെ എത്തുമ്പോള്‍..വഴിയില്‍ കണ്ടുമുട്ടുന്ന ചെറുപ്പക്കാരന്‍ തന്റെ അനുജനാണെന്നു തിരിച്ചറിയുമ്പോള്‍..പശുപതിയുടെ ഒരു പ്രകടനമുണ്ട്. അത് ചിത്രം കണ്ടു തന്നെ അനുഭവിച്ചറിയണം ! നാന്‍..അണ്ണന്‍ഡാ..(ഞാന്‍ നിന്റെ ചേട്ടനാണെടാ..) എന്നു പറഞ്ഞ് നിറകണ്ണുകളോടെ സ്വയം പരിചയപ്പെടുത്തുന്ന പശുപതി..പിന്നീടങ്ങോട്ട് നിറയുകയാണ്‌ ചിത്രത്തില്‍. വീണ്ടും കാണുമ്പോള്‍ പൊട്ടിത്തെറിക്കുന്ന പിതാവിനും മുന്നിലും, നിരാലംബയായ പഴയ കളിക്കൂട്ടുകാരിക്കൊപ്പവും നിശ്ശബ്ദനായിപ്പോകുന്ന.. വീണ്ടും ചെയ്യാത്ത കുറ്റത്തിന്‌ പീഡിപ്പിക്കപ്പെടുകയും സഹോദരനു വേണ്ടി ഉരുകിത്തീരുകയും ചെയ്യുന്ന ആ കഥാപാത്രം നമ്മുടെ മനസ്സില്‍ ഒരു വിങ്ങലായി ഇപ്പോഴും നിലനില്‍ക്കുകയാണ്‌.

ആ പശുപതിയാണ്‌ ബാര്‍ബര്‍ ബാലനായി കുസേലനില്‍ വീണ്ടും 'ജീവിക്കുന്നത്'. പി.വാസുവിന്റെ തീരുമാനം തെറ്റിയില്ല. രജനീകാന്തിന്റെ സജീവ സാന്നിധ്യമുണ്ടെങ്കിലും പശുപതിയെ നമുക്കെളുപ്പം മറക്കാനാവില്ല.

ശ്രീനിവാസന്‍ മികച്ച കലാകാരന്‍ തന്നെയാണ്‌, തര്‍ക്കമില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്നും മലയാളത്തിന്‌ മുതല്‍ക്കൂട്ടുതന്നെയാണ്‌. കുസേലന്റെ ടൈറ്റില്‍ കാര്‍ഡിലും കഥ: ശ്രീനിവാസന്‍ എന്നു കാണുമ്പോള്‍ - ഇതു നമ്മുടെ ആളാണേ എന്ന ഭാവത്തില്‍ തീയ്യേറ്ററില്‍ നിറഞ്ഞ തമിഴ് ജനതക്കൊപ്പം ഞാനിരുന്നു. പറഞ്ഞുകേട്ടതുപോലെ വളരെക്കാര്യമായ മാറ്റമൊന്നും കഥയില്‍ വരുത്തിയതായി എനിക്കഭിപ്രായമില്ല. മുകേഷിന്റെയും സലിം കുമാറിന്റെയും റോള്‍ ഒഴിവാക്കി. മുകേഷിന്റെ ട്യൂട്ടോറിയല്‍ അധ്യാപകന്‍ കഥക്ക് കാര്യമായ ഗുണമൊന്നും ചെയ്യുന്നില്ലെന്നോര്‍ക്കുക. ജഗദീഷ് ചെയ്ത ആധുനിക ബാര്‍ബര്‍ വേഷം വടിവേലുവാണ്‌ കൈകാര്യ ചെയ്തത്. ആ കഥാപത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുമിച്ചു കൈകാര്യം ചെയ്ത പി.വാസു. സൂപ്പര്‍ സ്റ്റാറിനെ ഓര്‍ക്കാപ്പുറത്ത്, അരികത്ത് കാണുവാന്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ ആശ്ചര്യം നിറഞ്ഞ നിമിഷങ്ങള്‍ 'സൂപ്പറാക്കി' വടിവേലു. കാണികള്‍‍ ഇളകി മറഞ്ഞു.

ചിത്രത്തിലെ ധാരാളം ഷോട്ടുകളും സാഹചര്യങ്ങളും മലയാളത്തിലേതു പോലെത്തന്നെ. എങ്കിലും കുറേക്കൂടി സാങ്കേതിക മേന്മ തമിഴില്‍ കാണുന്നു. അത് ഫോട്ടൊഗ്രാഫിയിലും കലാസംവിധാനത്തിലും നമുക്ക ശരിക്കും ബോധ്യപ്പെടും. ഏറ്റവും ചെറിയ ഉദാഹണമായി നമുക്ക് ബാര്‍ബര്‍ ബാലന്റെ കൊച്ചു വീട് തന്നെയെടുക്കാം. ഏസ്റ്റേറ്റിനു നടുവില്‍ ഒരു പഴയ വീട്. തീരെ സൗകര്യങ്ങളില്ലാത്ത..ഒരു ഉള്‍നാടന്‍ കുടില്‍ എന്നു വേണമെങ്കില്‍ പറയാം. ഇതേ വീട് കുസേലനില്‍.. വീട് അവതരിപ്പിക്കുമ്പോഴും..വീടിനു മുകളിലൂടെ ക്രെയിനില്‍ ക്യാമറതിരിഞ്ഞു വരുമ്പോഴും വല്ലാത്തൊരു ദൃശ്യാനുഭവം തന്നെയാണത്. ഈ കലാമേന്മ ചിത്രത്തിലുടനീളം കാണാം.നയന്‍ താരയുടെ സാന്നിധ്യം മാത്രമാണ്‌ കാര്യമായ ഒരു വ്യത്യാസമായി കാണാനാവൂ. കോമഡിയിലായാലും തമിഴ് രീതിയിലുള്ള ചില മാറ്റങ്ങള്‍ ചിത്രത്തിലുണ്ട്, അതൊഴിവാക്കാനാവില്ലല്ലോ. സിനിമാരംഗത്ത് ഇപ്പോള്‍ അത്ര സജീവമല്ലാത്ത ധാരാളം താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട് കുസേലനില്‍..മയില്‍സാമിയും വയ്യാപുരിയും..അങ്ങിനെയങ്ങിനെ..

രജനീകാന്തിന്റെ ചില രീതികളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട് ചിത്രത്തില്‍..അതിന്‌ ന്യായമായ മറുപടി നല്‍കുന്നുണ്ട് രജനി..പ്രേക്ഷകര്‍ക്കതെല്ലാം രസിക്കുന്നുമുണ്ട്. ദുബൈയില്‍ തിങ്ങിനിറഞ്ഞ ഒരു തീയ്യേറ്ററില്‍ ബഹുഭൂരിപക്ഷം വരുന്ന തമിഴ് പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ്‌ ഞാനും ചിത്രം കണ്ടത്. രജനീകാന്തിനെ ഹര്‍ഷാരവത്തോടെയും വിസിലടികളിലൂടെയും സ്വീകരിച്ച ജനത ക്ലൈമാക്സില്‍ നിശ്ശബ്ദമായിരിന്നു..കരയുന്ന രജനിയെ എങ്ങിനെ തമിഴ് ജനത സ്വീകരിക്കും എന്നൊരു കൗതുകം തോന്നാതിരുന്നില്ല. എന്നാല്‍ കഥയുടെ കരുത്തും രജനിയുടെ കലര്‍പ്പില്ലാത്ത അഭിനയവും പ്രേക്ഷകരെ പിടിച്ചിരുത്തി..

ക്ലൈമാക്സില്‍ പശുപതിയായിരുന്നോ രജനിയായിരുന്നോ തിളങ്ങിയതെന്നു ചോദിച്ചാല്‍..ശരിക്കും കസറി..രണ്ടു പേരും.

പാട്ടു പാടിപ്പാടി രജനിയും നയന്‍താരയും സംഘവും ആലപ്പുഴയിലെത്തിയപ്പോഴും ഞാനൊന്നു ഞെളിഞ്ഞിരുന്നു.."ഡായ്..ഇതു നമ്മ ഊരുതാന്‍.." എന്നായിരുന്നു ആത്മഗതം. ഉറക്കെപ്പറയാന്‍ പറ്റില്ലല്ലോ..!!

ബാര്‍ബര്‍ ബാലന്‍ തമിഴിലും ബാലന്‍ തന്നെ..അശോക് രാജ് തമിഴില്‍ അശോക് കുമാറായെന്നു മാത്രം. ബാലന്റെ മൂത്തമകളായി അഭിനയിച്ച കുട്ടി തന്നെയായിരുന്നുവോ തമിഴിലും അതേ വേഷത്തില്‍ എന്നു സംശയം തോന്നിപ്പോയി. സംശയം മാത്രമാണോ..അറിയില്ല. ചുരുക്കത്തില്‍ കുസേലന്‍ നിരാശപ്പെടുത്തിയില്ല. മാത്രമല്ല..പ്രതീക്ഷിച്ചതിലും ഒരു പടി മുന്നില്‍ നിന്നു മൊത്തം ചിത്രം.

Thursday, July 24, 2008

ആകാശവാണിക്ക് വയസ്സ് 81


ആകാശവാണി പ്രക്ഷേപണത്തിന്റെ എണ്‍പത്തി ഒന്നു്‌ വര്‍ഷങ്ങള്‍ തികച്ച ദിവസമായിരുന്നു, ഇന്നലെ, ബുധനാഴ്ച. 81 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ എഫ്.എം ചാനലുകളുടെ "ബഹളങ്ങള്‍"ക്കിടയിലും റേഡിയോ രംഗത്തെ ഒന്നാമനായിത്തന്നെ ആകാശവാണി ഇന്നും നിലനില്‍ക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത് അടുത്തിടെ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, മലയാളത്തില്‍പ്പോലും ഇത്രയധികം ടെലിവിഷന്‍ ചാനലുകളുണ്ടായിട്ടും ആകാശവാണിക്കാണ്‌ പ്രചാരം കൂടുതല്‍. ഓള്‍ ഇന്ത്യ റേഡിയോ - ശരിയാണ്‌, ഇന്ത്യയെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഒരു നെറ്റ്വര്‍ക്ക്. രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ട് ശതമാനത്തോളം ഭാഗത്തിപ്പോള്‍ ആകാശവാണി ലഭ്യമാണ്‌ !

ആകാശവാണി ഇപ്പോള്‍ ഡിജിറ്റലൈസേഷന്റെ പാതയിലാണ്‌. ആകാശവാണിയുടെ പുതിയ ആകര്‍ഷകമായ വെബ്സൈറ്റും രൂപപ്പെട്ടു വരികയാണ്‌. ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും അവ വേണ്ട രിതിയില്‍ ഉപയോഗിക്കാന്‍ ആകാശവാണി ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്‌. കേരളത്തിലെ സ്വകാര്യ എഫ് എം സ്റ്റേഷനുകള്‍ ആകാശവാണിയുടെ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് കേരളത്തിനു പുറത്തും നമുക്ക് ആകാശവാണിയുടെ മലയാളം സര്‍ വ്വീസ് ലഭി‍ക്കുവാന്‍ സൗകര്യമുണ്ട്. ഡിഡി ഡിടീച്ചും സണ്‍ ഡൈറക്റ്റ് ഡിടീച്ചും വഴി മലയാളമുള്‍പ്പെടെ അനേകം റേഡിയോ സ്റ്റേഷനുകള്‍ നമുക്ക് കേള്‍ക്കാം. ഗള്‍ഫ് രാജ്യങ്ങളിലും സാധാരണ ഡിജിറ്റല്‍ റിസീവര്‍ വഴി ആകാശവാണി കേള്‍ക്കാനാവും. (സാറ്റലൈറ്റ്: ഇന്‍സാറ്റ് 4 ബി)

നമുക്കോര്‍മ്മിക്കാം...ശങ്കരനാരായണനും, പ്രതാപനും, ഗോപനും സുഷമയും വായിച്ചു കേള്‍പ്പിച്ചിരുന്ന വാര്‍ത്തകളും രാമചന്ദ്രന്റെ കൗതുക വാര്‍ത്തകളും എം.ഡി.രാജേന്ദ്രന്റെയും, സി.പി.രാജശേഖരന്റെയും എം.തങ്കമണിയുടെയും, യശ്ശശരീരനായ പദ്മരാജന്റെയും അനൗണ്‍‍സ്മെന്റുകളും ഖാന്‍ കാവിലും നാഗവള്ളിയുമെഴുതിയ നാടകങ്ങളും...എന്തിനു്‌...റഷീദ് ചക്കരപ്പാടവും ആചാരി തിരുവത്രയും തുടങ്ങി സ്ഥിരം പ്രേക്ഷകരെഴുതിയിരുന്ന കത്തുകളും..ഒപ്പം..സംസ്കൃത വാര്‍ത്തകളും. ഒന്നും മനസ്സിലാവില്ലെങ്കിലും ഇന്നും ആ ശബ്ദം കാതുകളില്‍..."ഈയം ആകാശവാണി..സമ്പ്രതി വാര്‍ത്താഹാ സൂയന്താ...പ്രവാചക ബലദേവാനന്ദ സാഗര.."

Wednesday, June 11, 2008

കേരളത്തിലേക്ക്...

ഒരു മാസം മുഴുവന്‍ മഴയില്‍ നനയാന്‍...മഴ അനുഭവിക്കാന്‍..കേരളത്തിലേക്ക് യാത്രയാവുകയാണ്‌..ഇന്നു്‌..
എല്ലാരേയും കാണാന്‍.. അതിരാവിലെ ഉറക്കമെണീറ്റ് ഉമ്മറത്തിരുന്ന് കിളി നാദങ്ങള്‍ ശ്രവിച്ച് ചൂടു ചായ കുടിക്കാന്‍..നമ്മുടെ വീട്ടില്‍ നിന്നോ അയല്‍ വീട്ടില്‍ നിന്നോ ഉയരുന്ന ആകാശവാണിയുടെ പ്രഭാതഭേരി ശ്രവിക്കാന്‍..തകരത്തില്‍ ചെയിന്‍ ഉരയുന്ന ശബ്ദവുമായി എത്തുന്ന പത്രവിതരണക്കാരന്‍ എറിയുന്ന ചൂടു പത്രത്താളുകളുടെ ഗന്ധം ആസ്വദിക്കാന്‍.. അങ്ങനെയങ്ങനെ...ഒട്ടേറെ പ്രതീക്ഷകളും പ്ലാനുകളുമായി വീണ്ടുമൊരു യാത്ര. കുട്ടികളോട് വാക്കു കൊടുത്തിരിക്കുകായാണ്‌, അവിടെ കൊണ്ടുപോകാം ഇവിടെ കൊണ്ടുപോകാം എന്നൊക്ക. അവരും പ്രതീക്ഷയിലാണ്‌.

(മൂന്നര മണിക്കൂര്‍ ആകാശയാത്ര മാത്രമാണ്‌ സഹിക്കാനാവാത്തത്)

ജാഗ്രത:കേരളത്തില്‍, പ്രത്യേകിച്ച് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏതു നിമിഷവുംഈയുള്ളവന്‍ പ്രത്യക്ഷപ്പെടാം..പരിചയഭാവത്തില്‍ ഒന്നു ചിരിക്കുവാന്‍മടികാണിക്കരുതേ..പ്രിയ ബൂലോകരേ...

Monday, May 19, 2008

പുള്ളുവന്‍ പാട്ട്

വീണപൂവ് എന്ന ചിത്രത്തിലെ പുള്ളുവന്‍ പാട്ട്
വിദ്യാധരന്‍ മാഷിന്റെ സംഗീത സം വിധാനം, യേശുദാസും ജെന്‍സിയും പാടിയിരിക്കുന്നു.
ഈ പാട്ട് എന്നെ ഒരു പാട് ഓര്‍മ്മകളിലെക്കു തിരികെ കൊണ്ടുപോകുന്ന വല്ലാത്തൊരനുഭൂതിയാണ്‌. പാട്ട് മുഴുവനായി ഇവിടെയില്ല..എങ്കിലും ഇനിയും ഈ ഗാനം കേള്‍ക്കാത്തവര്‍ക്കായി..
പാട്ടു കേള്‍ക്കുക, അല്പ നേരം അതില്‍ മുഴുകുക..പുള്ളുവന്‍ പാട്ടിന്റെ വശ്യത അനുഭവപ്പെടുന്നില്ലേ..
veenapoovu.mp3

Saturday, May 17, 2008

മോനിലാലിന്‌ ആദരാഞ്ജലികള്‍


പ്രശസ്ത ടെലിവിഷന്‍ താരം മോനിലാലിന്റെ ആകസ്മിക മരണമായിരുന്നു ശനിയാഴ്ച രാവിലെ അറിഞ്ഞ വേദനിപ്പിക്കുന്ന വാര്‍ത്ത. നമുക്കിടയിലുള്ള.. നമ്മുടെയൊക്കെ അടുത്തൊരാളെപ്പോലെയായിരുന്നു മോനിലാല്‍ മലയാളികള്‍ക്ക്. എട്ടൊന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂര്യ ടിവിയിലെ നുറുങ്ങുകള്‍ എന്നൊരു ഹാസ്യ പരിപാടിയിലൂടെയാണ്‌ മോനിലാല്‍ മിനിസ്ക്രീനിലെത്തുന്നത്. മോനിലാലും ജോബിയും പ്രദീപ് പ്രഭാകറും - ഇവരൊക്കെചേര്‍ന്ന് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചവരാണ്‌. ഇന്ദുമുഖി ചന്ദ്രമതിയാണ്‌ മോനിലാലിന്റെ ഏറ്റവും ഹിറ്റായ പരമ്പര. മല്ലികാ സുകുമാരനും മഞ്ജുപിള്ളക്കുമൊപ്പം മോനിലാല്‍ ശരിക്കും തിളങ്ങി. മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളിലും മോനിലാല്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ബൈക്കപകടത്തിലാണ്‌ ദാരുണമായ അന്ത്യം സംഭവിച്ചത്. രാത്രി വൈകി നടന്ന അപകടത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പോയെന്നൊരു ടിവി റിപ്പോര്‍ട്ടില്‍ കാണുന്നു. നമ്മെ ഏറെ ചിരിപ്പിച്ച മോനിലാല്‍ ഇനി ഓര്‍മ്മ മാത്രം.

Thursday, May 15, 2008

വിദ്യാധരന്‍ മാഷ് വീണ്ടും

സിനിമാ സംഗീത രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അനേകം സംഗീത സം വിധായകരില്‍ ഒരാളാണ്‌ വിദ്യാധരന്‍ മാസ്റ്റര്‍. "നഷ്ടസ്വര്‍ഗ്ഗങ്ങളേ.." ഈ ഗാനമൊന്നുമതി നമുക്ക് മാഷിനെ ഓര്‍ക്കാന്‍. വിണ്ണിന്റെ വിരിമാറില്‍..(അഷ്ടപദി), കല്പാന്തകാലത്തോളം..(എന്റെ ഗ്രാമം), ചന്ദനം മണക്കുന്ന..(അച്ചുവേട്ടന്റെ വീട്), സ്വപ്നങ്ങളൊക്കെയും..(കാണാന്‍ കൊതിച്ച്), അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും..(പാദമുദ്ര) ഇങ്ങനെ നമുക്ക് മറക്കാനാവാത്ത എത്രയോ ഗാനങ്ങള്‍. പിന്നിട് ഭക്തിഗാനങ്ങളിലും നാടക - ആല്‍ബം ഗാനങ്ങളിലും മാത്രമായി വിദ്യാധരന്‍ മാഷിന്റെ സംഗീതം. സംസ്ഥാന അവാര്‍ഡ് നേടിയ അടയാളങ്ങള്‍ എന്ന ചിത്രത്തില്‍ (സംവിധായകന്‍ എം.ജെ. ശശി) വിദ്യാധരന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ പിറന്ന രണ്ടു സിനിമാഗാനങ്ങള്‍ അടുത്തിടെ പുറത്തിറങ്ങി. യേശുദാസ്, റീന മുരളി എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകനും ഒരു പാട്ട് പാടിയിരിക്കുന്നു. അതും ഒരു പുള്ളുവന്‍ പാട്ട്.. ഓര്‍മ്മയില്ലേ..അന്ന് യേശുദാസും ജെന്‍സിയും പാടിയ മാഷിന്റെ പുള്ളുവന്‍ പാട്ട്: കന്നിമാസത്തിലെ ആയില്ല്യം... വീണപൂവ് എന്ന അമ്പിളി ചിത്രത്തിലെതായിരുന്നു അത്.

Tuesday, May 13, 2008

(പുതിയ) പാട്ട് വിശേഷങ്ങള്‍

ഒ എന്‍ വി - ദക്ഷിണാമൂര്‍ത്തി
ഒ എന്‍ വിയും ദക്ഷിണാമൂര്‍ത്തിസ്വാമിയും വീണ്ടും..ഈ കൂട്ടുകെട്ടില്‍ പിറന്ന, മിഴികള്‍ സാക്ഷി എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നാലു ഗാനങ്ങള്‍ ഈയിടെ പുറത്തിറങ്ങി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ഒ എന്‍ വികുറുപ്പും ദക്ഷിണാമൂര്‍ത്തിസ്വാമിയും സിനിമാ ഗാനങ്ങള്‍‍ക്കായി ഒരുമിക്കുന്നത്. വേറൊരു സവിശേഷത കൂടിയുണ്ട്. ഒരിടവേളക്ക് ശേഷം എസ്.ജാനകി ഒരു പാട്ട് പാടിയിരിക്കുന്നു ഈ ചിത്രത്തില്‍. യേശുദാസ്, ചിത്ര, അപര്‍ണ്ണ എന്നിവരാണ്‌ മറ്റു ഗായകര്‍. ഒ എന്‍ വി - ദക്ഷിണാമൂര്‍ത്തി - യേശുദാസ് - എസ്.ജാനകി: ഈ സംഗമം വീണ്ടുമൊരുക്കാന്‍ മുന്‍കൈയെടുത്ത സിനിമാ സംവിധായകന്‍ ആശോക് ആര്‍ നാഥിനും നിര്‍മ്മാതാവ് വി ആര്‍ ദാസിനും അഭിനന്ദനങ്ങള്‍.

മാളവികയുടെ ആദ്യ ഗാനം !
ജനുവരി 26, ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ കൈരളിയുടെ ഗന്ധര്‍വ്വ സംഗീതം ജൂനിയര്‍ ഫൈനല്‍ ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംസാരിച്ച സംവിധായക ഇരട്ടകളായ അക്ബര്‍ ജോസിലെ അക്ബര്‍, ഒരു വാഗ്ദാനം നടത്തിയിരുന്നു, ഈ മല്‍സരത്തിലെ വിജയികള്‍ ആരായാലും തന്റെ അടുത്ത ചിത്രത്തില്‍ പാടാനൊരവസരം നല്‍കും. അക്ബര്‍ വാക്കു പാലിച്ചു, അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വെറുതെ ഒരു ഭാര്യയിലെ ഗാനങ്ങള്‍ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗായകരുടെ നിരയില്‍ മാളവികയും ആദര്‍ശുമുണ്ട്. ഗന്ധര്‍വ്വ സംഗീതം ജൂനിയര്‍ ജേതാവ്, മാളവിക, രണ്ടാം സ്ഥാനക്കാരന്‍ ആദര്‍ശ്. ശ്യാം ധര്‍മ്മന്റെ സംഗീത സംവിധാനത്തില്‍ "ഓംകാരം ശംഖില്‍..." എന്നുതുടങ്ങുന്ന ഗാനം പാടി മാളവിക ചലചിത്ര പിന്നണി ഗായികയായി. മലയാള സിനിമാ ഗാനരംഗത്തെ വേറിട്ട ശബ്ദം, നല്ല ഈണത്തിലുള്ള ഈ ഗാനം നന്നായിത്തന്നെ പാടിയിരിക്കുന്നു മാളവിക.
ഇനി ശ്യാം ധര്‍മ്മനെപ്പറ്റി. ശ്യാം ധര്‍മ്മന്റെ ഒരു ഗാനം നമുക്കെല്ലാവര്‍ക്കുമറിയാം, "സുന്ദരിയേ വാ.." ചെമ്പകമേ എന്ന ആല്‍ബത്തിലെ പ്രശസ്ത ഗാനം. ആ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധേയങ്ങളായിരുന്നുവെങ്കിലും സംഗീത സംവിധായകന്‌ വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ല. വീണ്ടും ഒരുപിടി നല്ല ഗാനങ്ങളുമായി ശ്യാം ധര്‍മ്മന്റെ സംഗീത സംവിധാനത്തില്‍ ഒരാല്‍ബം കൂടി പുറത്തുവന്നു. മല്ലികപ്പൂ ! ഉണ്ണിമേനോന്‍ പാടിയ "നീരാമ്പല്‍ പൂ"എന്നു തുടങ്ങുന്ന ഗാനം പുതുമയുള്ളതായിരുന്നു.

സിനിമകളില്‍ ഇതിനു മുന്‍പും ശ്യാംധര്‍മ്മന്‍ പാട്ടുകളൊരുക്കിയിട്ടുണ്ട്. കലാഭവന്‍ മണിയുടെ ദ ഗാര്‍ഡ്‌. പിന്നെ 2008 ആദ്യം പുറത്തിറങ്ങിയ ജൂബിലി. വളരെ ശ്രദ്ധേയമായിരുന്ന ഗാനങ്ങളായിരുന്നു ജൂബിലിയിലെങ്കിലും പാട്ടുകള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചുവോ എന്നു സംശയമാണ്‌. ഒരു പക്ഷേ സിനിമ ക്ലിക്കാവാഞ്ഞതിനാലായിരിക്കാം. പുതിയ ചിത്രമായ വെറുതെ ഒരു ഭാര്യയിലും നല്ല ഗാനങ്ങള്‍ തന്നെയാണ്‌ ശ്യാം ധര്‍മ്മന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിമേനോന്‍, ഫ്രാങ്കോ, സൗമ്യ, പ്രദീപ് പള്ളുരുത്തി, മാസ്റ്റര്‍ ആദര്‍ശ്, മാളവിക എന്നിവരോടൊപ്പം ശ്യാമും ഒരു ഗാനം ആലപിച്ചിരിക്കന്നു.

വീണ്ടും മാളവികയിലേക്ക് - ഒരു ഫ്ലാഷ് ബാക്ക്: ഏകദേശം ഇരുപത്താറ് വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ദിനം. ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ നിന്നും...അനൗണ്‍സറുടെ ശബ്ദം: ഇനി ലളിത ഗാനങ്ങള്‍. പാടിയത് ഡോക്ടര്‍ കെ.രാജ് മോഹന്‍, ഗാനം: കാലം കളിയാടി നടക്കുമ്പോഴൊരു മഴവില്‍ കൊടി നിന്നു തേങ്ങി..മാനം കറുകറെ കറക്കുമ്പോഴൊരു...
വര്‍ഷങ്ങള്‍ക്കിപ്പുറം വൈകാതെ ഇതും റേഡിയോയിലൂടെ കേള്‍ക്കും.ആകാശവാണി തൃശ്ശൂര്‍, ചലചിത്രഗാനങ്ങള്‍, ആദ്യ ഗാനം: വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍നിന്നും, പാടിയിരിക്കുന്നത് മാളവിക - അന്നു പാടിയ മുത്തച്ഛന്റെ കൊച്ചുമകളുടെ ഗാനം

Sunday, April 27, 2008

മണിചിത്രത്താഴ് "ഇഫക്റ്റ് "

കമലഹാസന്റെ "ദശാവതാരം" ഓഡിയോ റിലീസ് വേളയില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തില്‍ നടി ശോഭനയുമുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ശോഭനയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാലും.. ഇപ്പോഴും മണിചിത്രത്താഴിലെ ഗംഗ തന്നെയല്ലേ അവര്‍..!!

ആ നോട്ടം..

ആ ഇരിപ്പ്..

ഗംഗയെ നമുക്കു മറക്കാനാവാത്തതിനാലാണോ ഈ തോന്നല്‍?

Wednesday, April 16, 2008

എടപ്പാള്‍, ഇവിടെയും..

കേരളത്തിനു പുറത്ത് മലയാളം കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്‌.



ഹോട്ടല്‍ എടപ്പാള്‍, വലിയ അക്ഷരത്തില്‍, മലയാളത്തില്‍ ബോര്‍ഡെഴുതിയിരിക്കുന്ന ഈ റെസ്റ്റൊറന്റ്, യു.എ.ഇയിലെ റാസല്‍ ഖൈമ യിലാണ്‌. റേഡിയോ ഏഷ്യ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനെതിര്‍ വശം എന്നു പറയാം. മെയിന്‍ റോഡില്‍ തന്നെ.
ഈ ഉദ്യമത്തിനു്‌ പിറകിലെ ദേശസ്നേഹിക്കു സലാം !

Saturday, March 29, 2008

ഇത്തിരി നേരം, ഒത്തിരി കാര്യം

ഇന്നലെ നടന്ന സ്നേഹസംഗമത്തിലെ ചില നിമിഷങ്ങള്‍ !

അതുല്ല്യച്ചേച്ചിയും പാച്ചാനയും ഭാവി ബ്ലോഗര്‍മാര്‍ക്കൊപ്പം

ടീ ഷര്‍ട്ടിന്റെ പുറകിലെഴുതിയീരിക്കുന്നതെന്തെന്ന് ദില്‍ബനോടുതന്നെ ചോദിക്കണം !

സൗഹൃദ നിമിഷങ്ങള്‍


അഗ്രജന്‍ ഉന്നം പിടിക്കുന്നത് പടം പിടിക്കാനാണ്‌ കേട്ടോ !

ഇതൊരു സംഭവമായിരുന്നു, ബ്ലോഗ്ഗ് കൂട്ടായ്മയില്‍ നടന്ന പിറന്നാളാഘോഷം,

അതും രണ്ടു മിടുക്കന്മാരായ കുഞ്ഞുങ്ങളുടെ..

(തന്റെ കയ്യില്‍ കത്തിപിടിപ്പിക്കുന്നതാരെന്നാണ്‌ ബിലാല്‍ നോക്കുന്നത് !)

കേക്കിന്‍ കഷണം ആസ്വദിച്ചു കഴിക്കുന്ന ഇദ്ദേഹമാണ്‌‌ അന്‍സില്‍ സുല്‍ത്താന്‍

സന്ധ്യ മയങ്ങും നേരം..വല്ല്യ കുട്ട്യോളും ചെറിയ കുട്ട്യോളും
("ഇത്തിരിവെട്ടം"കാരണം, സൂക്ഷിച്ചു നോക്കിയാലേ എല്ലാരേയും കാണൂ)

കൂട്ടത്തിലുണ്ടായിരുന്ന എല്ലാ കുട്ടികള്‍ക്കും പല വര്‍ണ്ണങ്ങളിലുള്ള തൊപ്പികളും, നിറം കൊടുക്കാനുള്ള പുസ്തകങ്ങളുമായി അവരുടെ ചിത്രങ്ങളെടുത്തും താലോചിച്ചും, ആ നിമിഷങ്ങള്‍ സജീവമാക്കിയ അതുല്ല്യച്ചേച്ചിക്കും ശര്‍മ്മാജിക്കും "ക്ലാപ്സ്".

Thursday, March 27, 2008

ഒന്‍പതു രൂപാ നോട്ട്



ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സ്ക്രീനില്‍ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നതില്‍ കഴിവ് തെളിയിച്ചൊരു കലാകാരനാണ്‌ തങ്കര്‍ ബച്ചന്‍. തങ്കര്‍ ബച്ചന്റെ ഓരോ സിനിമകളും നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നതും അതു കൊണ്ടു തന്നെയാണ്‌. അഴകിയും പള്ളിക്കൂടവും..അങ്ങിനെയങ്ങിനെ.. സത്യരാജ്, നാസ്സര്‍, അര്‍ച്ചന, രോഹിണി എന്നീ പ്രഗല്‍ഭ നടീ നടന്മാര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ "ഒന്‍പതു രൂപാ നോട്ട്"എന്ന തങ്കര്‍ ബച്ചന്‍ ചിത്രവും ഏറെ "റിയലിസ്റ്റിക്കാണ്‌".


മണ്ണിനെ വിശ്വസിച്ച, സ്നേഹിച്ച കഠിനാധ്വാനിയായ മാധവരായി സത്യരാജ്, സന്തതസഹചാരിയായ ഭാര്യ വേലായിയായി ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ നടി അര്‍ച്ചന. മാധവരെന്ന മനുഷ്യസ്നേഹി ഒരിക്കലും പണത്തിനായി മോഹിച്ചിട്ടില്ല.തന്റെ സമ്പാദ്യം മുഴുവന്‍ സുഹൃത്തായ കാജാ ബായി (നാസ്സര്‍)ക്ക് ഒരു ജീവിത മാര്‍ഗ്ഗത്തിനായി നല്‍കാന്‍ മാധവര്‍ക്കോ വേലായിക്കോ യാതൊരു മടിയും ഉണ്ടായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ ആദ്യ ദശയില്‍ ഓമന മക്കളില്‍ നിന്നേറ്റ തിരിച്ചടി താങ്ങാനാവാതെ വീടു വിട്ടു പോകുന്ന ദമ്പതികള്‍ എത്രയോ കാലങ്ങള്‍ക്കു ശേഷം കാജാ ബായിയെയും കുടുംബത്തെയും കണ്ടുമുട്ടുകയും അവരുടെ സഹായത്തോടെ വീണ്ടും മണ്ണിനോട് മല്ലടിച്ച് ജീവിക്കുകയും വീണ്ടും പലവിധ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു ചിത്രത്തില്‍. കഥ തന്നെയാണ്‌ ചിത്രത്തിനെ കാതല്‍ എന്നു്‌, കഥയെഴുതി, തിരക്കഥയും സംഭാഷണവും രചിച്ച്, ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തു്‌, സം വിധാനവും നിര്‍ വ്വഹിച്ച തങ്കര്‍ ബച്ചനു്‌ നന്നായറിയാം. തമിഴില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇനിയും മികച്ച നടനെന്ന പേരെടുക്കാനായിട്ടില്ലാത്ത സത്യരാജ് എന്ന നടന്‍ മാധവരായി ജീവിക്കുകയാണ്‌ ചിത്രത്തില്‍. ചിത്രം കാണുമ്പോള്‍ ഇതു സത്യരാജാണെന്നു നമ്മല്‍ അറിയുന്നില്ല അല്ലെങ്കില്‍ ഓര്‍ക്കുന്നില്ല. അര്‍ച്ചനയുടെ പ്രകടനവും മികച്ചതു തന്നെ. കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ അര്‍ച്ചന‍ക്കു തമിഴില്‍ ലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്‌. (ബാലു മഹേന്ദ്രയുടെ "വീട്" ഇപ്പൊഴും ഓര്‍മ്മയിലുണ്ട്.)


മാധവരുടെയും കാജാബായിയുടെയും കറകളഞ്ഞ സ്നേഹം പലപ്പോഴും നമ്മുടെ കണ്ണുകളേയും ഈറനണിയിക്കുന്നു. വീണ്ടും ഉള്‍നാടന്‍ തമിഴ് ഗ്രാമീണ ദൃശ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നൊരു ചിത്രം നമ്മള്‍ കാണുകയാണ്‌. ഭരദ്വാജിന്റെ സംഗീതം ചിത്രവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ തമിഴ് സിനിമയില്‍ അധികമൊന്നും സജീവമല്ലാത്ത എസ്.പി.ബാലസുബ്രഹ്മണ്യം പാടിയിരിക്കുന്ന ഗാനം നന്നായിരിക്കുന്നു.


അത്ര "ഫാസ്റ്റ്" മൂവിയല്ല എങ്കിലും ചിത്രം ഒരിക്കലും നമ്മെ ബോറടിപ്പിക്കുന്നില്ലെന്നു മാത്രമല്ല..നാം ചിത്രത്തില്‍ ലയിച്ചുപോവുകയും ചെയ്യും. ഗ്രാമത്തില്‍ നടന്ന ഒരു മോഷണവും അന്വേഷണവും, ബസ്സിലെ ചില രംഗങ്ങളും വളരെ തന്മയത്വത്തോടെ തന്നെ പകര്‍ത്തിയിരിക്കുന്നു. ചിത്രത്തിന്റെ ആരംഭത്തിലെ ഒരു സീനില്‍ രാവിലെ സണ്‍ ടിവി ന്യൂസ് ടൈറ്റില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്. സമയം രാവിലെ എട്ട് മണിയെന്നു സൂചിപ്പിക്കാനിത് ധാരാളം ! മൊത്തത്തില്‍ തങ്കര്‍ ബച്ചന്റെ മറ്റൊരു മികച്ച ചിത്രം, കണ്ടിരിക്കേണ്ടതും. ഇങ്ങിനെയുള്ള സിനിമകള്‍ നമ്മള്‍ കാണുകയും പ്രോല്‍സാഹിപ്പിക്കുകയും വേണം എന്നു കരുതുന്നൊരാളാണ്‌ ഞാനും..

Wednesday, March 26, 2008

തൃശ്ശൂരിലെ സ്വകാര്യ ബസ്സുകളും ദുബൈയിലെ കാറും

എന്തൊ... ഏതോ...
അഗ്രിഗേറ്ററുകള്‍ക്ക് ഇനിയും ഈ ബ്ലൊഗ് കണ്ണില്‍ പിടിച്ചിട്ടില്ല, അതാണിവിടെ പറയേണ്ടിവന്നത്..
രണ്ട് വിഷയങ്ങള്‍: ഒന്നിവിടെ അടുത്തതിവിടെ

Saturday, March 22, 2008

ലുങ്കി ന്യൂസ്

ഇതാ..ഇങ്ങിനെയും ഒരു ബ്ലോഗ് ആരംഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നൂ...
ലുങ്കി ന്യൂസ് സന്ദര്‍ശിച്ചാലും....

Wednesday, March 12, 2008

പത്മപ്രിയയുടെ മൃഗം !



റിലീസിനു മുന്‍പേ ജനശ്രദ്ധ നേടിയ തമിഴ് ചിത്രമാണ്‌ "മൃഗം". സംവിധായകന്‍ സാമി തന്റെ മുഖത്തടിച്ചുവെന്ന പരാതിയുമായി നടി പത്മപ്രിയ രംഗത്തുവന്നതും മറ്റും മറക്കാറായില്ല.കഴിഞ്ഞ ദിവസമാണ്‌ "മൃഗം" കണ്ടത്.

തമിഴ് സിനിമയില്‍, ക്യാമറ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് തിരിച്ച് ഒരു പുതിയൊരനുഭവം പകര്‍ന്ന ഭാരതിരാജയുടെ വഴിയേ ഒട്ടേറെ നവാഗതര്‍ ഇപ്പോഴും ‍ സഞ്ചരിക്കുന്നു..സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വെയ്യില്‍, പരുത്തിവീരന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന്റെ പുതിയ ഉദാഹരണങ്ങളാണ്‌. അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റോരു ചിത്രം കൂടി - മൃഗം.

പരുക്കനും താന്തോന്നിയുമായ അയ്യനാര്‍ എന്ന നായക കഥാപാത്രമായി അഭിനയിക്കുന്നത് ആദിയാണ്‌. തന്റെ ജീവിത മാര്‍ഗ്ഗമായ ഒരു വിത്തുകാളയുമായി നാടുചുറ്റുന്ന അയ്യനാര്‍ക്കില്ലാത്ത ദു:ശ്ശീലങ്ങളില്ല. നായികയായെത്തുന്ന അളകമ്മയായി പത്മപ്രിയ നിറഞ്ഞുനില്‍ക്കുകയാണ്‌ ചിത്രത്തില്‍. ഒരു വരണ്ട തമിഴ് ഗ്രാമത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും പൊള്ളുന്ന പകര്‍പ്പാണീ ചിത്രം. ഭൂരിഭാഗവും പുതുമുഖങ്ങളാണ്‌ ചിത്രത്തിലുടനീളം.

ഒരു സാദാരണ സിനിമാ സങ്കല്പത്തിനു വിപരീതമായി കഥ പറഞ്ഞുപോകുന്ന രീതിയാണ്‌ സാമി ഈ ചിത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അയ്യനാരുടെ മൃഗതുല്ല്യമായ (പലപ്പോഴും അതിനുമപ്പുറവും) ജീവിതം വരച്ചുകാട്ടുന്ന ചിത്രം പകുതിക്കു ശേഷം എയ് ഡ്സിന്റെ മാരകവും അതിലേറെ ദയനീയവുമായ അവസ്ഥ നമുക്കു കാട്ടിത്തരുന്നു. പ്രേക്ഷകന്റെ മനസ്സിലേക്കു ഒരു വേദനയായി ആഴ്ന്നിറങ്ങുകയാണ്‌ ചിത്രത്തിന്റെ അവസാനം. ഇതൊരു ലോകോത്തര കലാസൃഷ്ടിയൊന്നുമല്ല, എങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. തോട്ട തരണിയുടെ സെറ്റും രാം നാഥ് ഷെട്ടിയുടെ ക്യാമറയും ഈ ചിത്രത്തിന്റെ സവിശേഷതകളില്‍ പെടുന്നു. ചിത്രത്തിന്റെ കളര്‍ തീം തികച്ചും കഥക്കും കഥ നടക്കുന്ന ഗ്രാമത്തിനും അനുയോജ്യം. സബേഷ് മുരളിയുടെ സംഗീതം ചിത്രത്തിനു തീരെ സഹായകമാവുന്നില്ലെന്ന് മാത്രം. പല രംഗങ്ങളും ഒരു കുടുംബ സദസ്സിനു അനുയോജ്യമായവയല്ലെന്നു ഒരഭിപ്രായമുണ്ട്. പക്ഷേ നായകന്‍ അയ്യനാരുടെ മൃഗതുല്ല്യമായ ജീവിത ശൈലി അവതരിപ്പിക്കുമ്പോള്‍ സംവിധായകന്‌ ഈ രംഗങ്ങള്‍ ഒഴിവാക്കാവുന്നതല്ല.എന്റെ അഭിപ്രായത്തില്‍ പത്മപ്രിയയാണ്‌ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഇങ്ങിനെയൊരു പ്രശ്നം വേണ്ടിയിരുന്നില്ല. എന്തെന്നാല്‍... നല്ല കലാകാരന്മാരുടെ ഒത്തുചേരല്‍ നല്ല സൃഷ്ടികളുടെ ജനനത്തിനു കാരണമാകുന്നു !

Monday, March 10, 2008

സില്‍ക്കിന്റെ മരണം : ആത്മഹത്യയോ..

തിരുപ്പതി രാജയെന്നോരു സിനിമാ സംവിധായകനെ അധികമാരും കേട്ടിരിക്കാനിടയില്ല. നടി സില്‍ക്ക് സ്മിതയുടെ ആദ്യ ചിത്രമായ "വീണയും നാദമും"എന്ന ചിത്രം സം വിധാനം ചെയ്തത് ഇദ്ദേഹമാണ്‌. തിരുപ്പതി രാജ സില്‍ക്ക് സ്മിതയെപ്പറ്റി എഴുതിയ ഒരു പുസ്തകം വൈകാതെ പുറത്തിറക്കുമെന്നു പറഞ്ഞാണ്‌ ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത്. സില്‍ക്കിന്റെ മരണം ആത്മഹത്യയായിരുന്നില്ലെന്നും ഈ പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തുമെന്നും സംവിധായകന്‍ തിരുപ്പതി രാജ !

Saturday, March 1, 2008

നമ്മള്‍ നിസ്സഹായര്‍

കഴിഞ്ഞ ചൊവ്വാഴ്ച ഒരു സഹപ്രവര്‍ത്തകന്‍ ഫോണില്‍ പറഞ്ഞാണറിഞ്ഞത്, വടക്കെ ഇന്ത്യക്കാരനായ മറ്റൊരു സഹപ്രവര്‍ത്തകന്റെ സഹോദരിക്കു സുഖമില്ലെന്നും അയാളത്യാവശ്യമായി ഉടനെ നാട്ടിലേക്ക് തിരിക്കുകയാണെന്നും. കൂടുതല്‍ തിരക്കിയപ്പോള്‍ ക്യാന്‍സറാണസുഖമെന്നുമറിഞ്ഞു. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ജോലിക്കു ചേര്‍ന്ന ആ ചെറുപ്പക്കാരന്റെ മുഖം എന്റെ മനസ്സില്‍..എപ്പോഴും പ്രസന്ന വദനനായി കാണപ്പെട്ടിരുന്ന ഒരു പയ്യന്‍.

വ്യാഴാഴ്ച ഉച്ചക്കു ശേഷം ഓഫീസില്‍ നിന്നും താഴെയെത്തിയപ്പോള്‍ കണ്ടു, അയാളെ നേരിട്ട്. പാസ്പോര്‍ട്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുമായി അയാള്‍..ഇങ്ങോട്ടെന്തെങ്കിലും പറയും മുന്‍പേ ഞാന്‍ പറഞ്ഞു..
ഞാനെല്ലാം അറിഞ്ഞു..സഹോദരി..എത്ര പ്രായമായിരുന്നു?
"ഇരുപത് വയസ്സായിരുന്നു, കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു..ആദ്യമാദ്യം അറിഞ്ഞിരുന്നില്ല..കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു പോന്നു..അസുഖം എല്ലുകളിലെല്ലാം വ്യാപിച്ചിരിക്കുന്നു..ഇനി വേദനക്കുള്ള മരുന്നു മാത്രമേ കഴിക്കാനുള്ളൂ.." അയാള്‍ പറഞ്ഞു നിര്‍ത്തി. നിശ്ശബ്ദത..അയാളെ എന്തു പറഞ്ഞാശ്വസിപ്പിക്കാന്‍..
"എനിക്കിന്നു പോകാന്‍ ഒരു ഫ്ലൈറ്റിലും ടിക്കറ്റ് കിട്ടിയില്ല..ഇനി നാളെയേ പോകാന്‍ പറ്റൂ.."അയാള്‍ തുടര്‍ന്നു. "അവള്‍ക്കെന്നെ വലിയ ഇഷ്ടമായിരുന്നു, ഞങ്ങള്‍ കൂട്ടുകാരെപ്പോലെയായിരുന്നു.."
"ബായ്..താങ്കള്‍ അവള്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണം" രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നറിയാമായിരുന്നിട്ടും അതും പറഞ്ഞ് മുന്നോട്ട് നീങ്ങിയ ആ സഹോദരന്റെ കണ്ണുനീര്‍ എന്നിലേക്കും പതിയെ പടരുന്നത് ഞാനറിഞ്ഞു..

അയാള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും അവസ്ഥ..സഹോദരന്‍ ഗള്‍ഫില്‍ നിന്നും കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന ഒരു ദിനം ആ സഹോദരിയും സ്വപ്നം കണ്ടിരിക്കില്ലേ? ഏറെ സന്തോഷത്തോടെ നാട്ടില്‍ പോകുന്ന ഒരു സന്തോഷ ദിനം അയാളിലുമുണ്ടായിരുന്നിരിക്കും.. അയാള്‍ പോയ ശേഷവും ഈ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഒപ്പം ആ മാരക അസുഖത്തിന്റെ തീവ്രതയും..എത്ര പെട്ടെന്നാണ്‌ എല്ലാം തകിടം മറിയുക, ഇരുപത് വസ്സില്‍..ആ കൊച്ചു സോദരിക്കു നേരിട്ട ഈ യാതന..ആ കുടുംബത്തിന്റെ തോരാത്ത കണ്ണുനീര്‍..ഈ ചിന്തകള്‍ എന്നെ ഇന്നലെയും വ്യാകുലപ്പെടുത്തി...

ശനിയാഴ്ച: ഇന്നു രാവിലെ ഓഫീസിലെത്തിയ ശേഷം വന്ന ആദ്യ ഫോണ്‍ കോളുകളില്‍ ഒന്ന് വെയര്‍ഹൗസില്‍ നിന്നായിരുന്നു.
" അവന്റെ പെങ്ങള്‍ ഇന്നലെ രാത്രി മരിച്ചു.. "

"അവന്‍ അവിടെയെത്തുമ്പോഴേക്കും അസുഖം കൂടി വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു, ഐ.സി.യു വിലായിരുന്ന പെങ്ങളെ അടുത്തു കാണുവാനായി"
പക്ഷേ, തന്റെ കൂടെപ്പിറപ്പിന്റെ സാനിധ്യം ആ സഹോദരി അറിഞ്ഞില്ല..അതിനും എത്രയോ മുന്‍പേ അവള്‍ അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. പിന്നീടവള്‍ കണ്ണു തുറന്നതേയില്ല.

ഒന്നും പറയാനാവാതെ ഞാന്‍ ഫോണ്‍ താഴെ വച്ചു. ഒരു നിമിഷം..ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ സഹോദരിക്കു വേണ്ടി വീണ്ടും ഞാന്‍ പ്രാര്‍ത്ഥിച്ചുവോ...

Monday, February 18, 2008

പാഠം രണ്ട്, മൈന

ക്ലീ..ക്ലീ..ക്ലീ....ക്ലൂ..ക്ലൂ..ക്ലൂ..എവിടുന്നാണീ ശബ്ദം? സുരേഷ് തിരിഞ്ഞു നോക്കിയില്ല..കാരണം, സുരേഷിനറിയാം..അതൊരു മൈനയായിരിക്കും. പണ്ട് സ്കൂളില്‍ പഠിച്ചിട്ടുള്ളതല്ലേ..

ചെറിയ ക്ലാസ്സുകളില്‍ നമ്മള്‍ പഠിച്ച പാഠങ്ങള്‍..ഒന്നാം ക്ലാസ്സില്‍ ആദ്യമായി പഠിച്ച പുസ്തകം.തറ..പറ..പന.. വെള്ളക്കടലാസില്‍ ഏതാണ്ട് ചുവപ്പും തവിട്ടും കലര്‍ന്ന കളറില്‍ അച്ചടിച്ചിരുന്ന, ഒരു ഇഷ്ടികത്തറയുടെ ചിത്രം.. മഞ്ഞക്കളറിലുള്ള പറയുടെ..ഉയര്‍ന്നു നില്‍ക്കുന്ന പനയുടെ ചിത്രം... എല്ലാം എത്രയോ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍മ്മകളില്‍..

കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകന്‍ കുഞ്ചു പഞ്ചാരതിന്നു മടുത്ത് ഇഞ്ചി കടിച്ചു രസിച്ചതും, റാകിയും രാകിയും പറന്ന ചെമ്പരുന്ത് കടല്‍ത്തിരകളും കപ്പലും കണ്ടതും, ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവ് തലതല്ലിക്കരഞ്ഞതും..അങ്ങിനെയങ്ങിനെ എത്രയോ വട്ടം പാടിപ്പതിഞ്ഞ കുഞ്ഞു വരികള്‍..
ഏതു ക്ലാസ്സിലാണെന്നോര്‍മ്മയില്ല...ഓമനക്കുട്ടന്‍ എന്നൊരു പുസ്തകം മലയാളം-ബി ക്ക് പഠിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിനു ശിക്ഷയേല്‍ക്കേണ്ടിവന്ന പാവം മാലതിയെന്ന വേലക്കാരി ഇന്നും ഒരു ദു:ഖമായി മനസ്സില്‍ അവശേഷിക്കുന്നു. "മാലതീ..എടി മാലതീ.." കൊച്ചമ്മയുടെ ശകാരം. എത്രയോ തവണ വായിച്ചിരിക്കുന്നു ആ പാഠങ്ങള്‍..

പിന്നീട് പലപ്പോഴും അന്നത്തെ പാഠ പുസ്തകങ്ങള്‍ക്കായി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കിട്ടിയില്ലാ.. ഒന്നു ഓര്‍മ്മപുതുക്കാനായിരുന്നു.. ആ പേജുകളിലൂടെ..ഗതകാല സ്മരണകള്‍ അയവിറക്കാന്‍..

Sunday, February 10, 2008

ബീരാന്റെ പ്രണയ "ശ്രമം" !

ബീരാനു പ്രണയ പരവേശം..ബസില്‍ കാണുന്ന സ്കൂള്‍ പെണ്‍കുട്ടിയോട് ! ഹൃദയം തുറക്കാന്‍..ഒന്നുരിയാടാന്‍..മനസ്സില്‍ പടര്‍ന്നു പന്തലിച്ച അനുരാഗം ഒന്നറിയിക്കാന്‍ എന്താണൊരു വഴി..ബസിലാണെങ്കില്‍ എപ്പൊഴും തിരക്ക്.ആകെ പാരകള്‍. കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല..കത്തെഴുക തന്നെ. മടിച്ചില്ല. എഴുതി..പലവട്ടം..തിരുത്തി..കീറി..വീണ്ടുമെഴുതി..അവസാനം "സംഗതി" റെഡി. കത്തു കൈമാറാന്‍? അധികം ആലോചിച്ച് സമയം കളയാന്‍ മെനക്കെട്ടില്ല. ബസില്‍ ഇരിക്കുകയായിരുന്ന ഇഷ്ടപ്രാണേശ്വരിയുടെ മടിയിലേക്കിട്ടുകൊടുത്തു സാക്ഷാല്‍‍ "ലവ് ലെറ്റര്‍". മറുപടിക്കു കാത്തുനില്‍ക്കാതെ തനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ ബീരാന്‍ ഇറങ്ങി. നാളെയോ മറ്റന്നാളോ..സൗകര്യം പോലെ തരട്ടെ മറുപടി. വൈകീട്ട് ബസ് തിരികെ വരുമ്പോള്‍ ബീരാന്റെ സ്റ്റോപ്പില്‍ മൂന്നു യുവാക്കള്‍ ഇറങ്ങി. ബീരാന്റെ കാമുകിയുടെ സഹോദരനും സുഹ്രുത്തുക്കളുമായിരുന്നു അവര്‍. ബീരാനെ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അയല്‍ നാട്ടുകാരുടെ കൈക്കരുത്തിനു മുന്നില്‍ നമ്രശിരസ്കനായി നിന്ന ബീരാന്റെ നാട്ടുകാരിലൊരാള്‍ കശപിശയില്‍ ചുളുങ്ങിപ്പോയ "ലവ് ലെറ്റര്‍" നിവര്‍ത്തി വായിക്കാനാരംഭിച്ചു. അതില്‍ ബീരാനെന്ന വീരന്‍ കുറിച്ചിരുന്ന ഒരു ചോദ്യം അയാളെ അമ്പരപ്പിക്കാതിരുന്നില്ല, അതിങ്ങനെയായിരുന്നൂ..'കുട്ടീ..നീ ഗേള്‍സിലാണോ ബോയ്സിലാണോ പഠിക്കുന്നത്?'

Saturday, January 26, 2008

അഭിനന്ദനങ്ങള്‍, മാളവികേ..

കൈരളിയുടെ ഗന്ധര്‍വസംഗീതം ഫൈനലില്‍ ഒന്നാം സമ്മാനം നേടിയ മാളവികക്ക്‌ ഹ്രുദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !



"ദേവസഭാതലം" പാടി തുടക്കം കുറിച്ച മാളവികയുടെ പ്രകടനം കാണികളെയും പരിപാടി ടെലിവിഷനിലൂടെ തല്‍സമയം കണ്ടുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരെയും അതിശയിപ്പിച്ചു. ചരണം പാടിക്കഴിഞ്ഞപ്പോള്‍ മുന്നിലിരുന്ന ഗാനഗന്ധര്‍വന്‍ യേശുദാസ്‌, മാളവിക പാടുന്നത്‌ ശരിവച്ച്‌ പ്രത്യേക രീതിയില്‍ തല കുലുക്കുന്നത്‌ കാണാമായിരുന്നു!



മാളവിക മാത്രമല്ല, മറ്റു 5 കുട്ടികളും ഏറെ പ്രശംസയര്‍ഹിക്കുന്നു. നവീന ഗാനങ്ങള്‍ക്കൊപ്പം തന്നെ എം.എസ്‌.വിശ്വനാഥന്റെയും, ഇളയരാജയുടെയും പഴയകാല ഹിറ്റുകള്‍ തെരഞ്ഞെടുത്തു പാടിയതും ശ്രദ്ധേയമായി. കുറേ സമ്മാനങ്ങളും കിട്ടി എല്ലാര്‍ക്കും. പദ്മശ്രീ എം.എ.യൂസഫലിയുടെ പ്രത്യേക പാരിതോഷികവും മുന്‍ പ്രഖ്യാപിത സമ്മാനത്തുകയിലെ വര്‍ധനയും..അര്‍ഹിക്കുന്ന അംഗീകാരം തന്നെ. മാളവികയെ ഇനിയും നമുക്കു കേള്‍ക്കാം.. അക്ബര്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്‌ !!പക്ഷെ..ഇത്തരം അനേകം ഷോകളില്‍ വിജയിച്ച എത്രയോ ഗായികാ ഗായകന്മാര്‍ നമുക്കുണ്ട്‌. അവര്‍ക്കൊക്കെ അര്‍ഹിക്കുന്ന അംഗീകാരം ഈ സ്റ്റേജുകള്‍ക്കു പുറത്ത്‌ ലഭിച്ചിട്ടുണ്ടോ? സംശയമാണ്‌..പ്രദീപ്‌ സോമസുന്ദരത്തെ എല്ലാരും മറന്നില്ലേ..അല്ലെങ്കില്‍ മറന്നതായി നടിക്കുന്നില്ലേ? ഇന്ത്യയിലെ മികച്ച ഗായകനായി ദേശീയ ടെലിവിഷന്‍ തന്നെ തെരഞ്ഞെടുത്ത അദ്ദേഹത്തിനു എത്ര ഗാനങ്ങള്‍ പാടാനായി?



എന്തായാലും ഈ പ്രതിഭകള്‍ക്കു ചുരുങ്ങിയത്‌ 10 ദിവസമെങ്കിലും തനിക്കറിയാവുന്ന സംഗീതം പകര്‍ന്നു തരാമെന്ന് യേശുദാസ്‌ ഉറപ്പു കൊടുത്തിരിക്കുകയാണ്‌! വിലമതിക്കാനാവാത്ത അംഗീകാരം..അവസരം !!



നല്ലതു വരട്ടെ..സംഗീതം വളരട്ടെ..നേരുന്നൂ നന്മകള്‍..

Monday, January 14, 2008

എം.ഓ. ദേവസ്യ


പത്തു നാല്പതു വര്‍ഷക്കാലം തെന്നിന്ത്യന്‍ സിനിമയില്‍ മേക്കപ്പ് രംഗത്ത് വിലസിയ അച്ചായന്റെ മരണം..ആലപ്പുഴക്കാരന്‍ എം.ഓ. ദേവസ്യ ഒരു സംഭവമായിരുന്നു. അക്കാലം മുതല്‍ ദേവസ്യ മുഖം മിനുക്കാത്തവരായി... പ്രത്യേകിച്ച് മലയാളത്തില്‍... നടീ നടന്മാര്‍ ഇല്ല എന്നു തന്നെ പറയാം. ഐ.വി.ശശിയുമായി എന്നും ഒരു പ്രത്യേക അടുപ്പം ദേവസ്യക്കുണ്ടായിരുന്നു. അദ്ദേഹം ഒരു മലയാള സിനിമാ വാരികയില്‍ ഈ അടുത്ത കാലം വരെ എഴുതിയിരുന്ന ഓര്‍മ്മക്കുറിപ്പുകളിലൂടെ ഒട്ടേറെ സിനിമാ അണിയറ വിശേഷങ്ങള്‍ വായനക്കാരുമായി പങ്കു വച്ചിരുന്നു. ജീവിതാനുഭവങ്ങള്‍‍ പുസ്തകരൂപത്തിലും പുറത്തിറങ്ങിയിരുന്നു. മദ്രാസായിരുന്നു അവസാന കാലം വരെ പുള്ളിയുടെ താവളം. ഒട്ടേറെ സിനിമാ കണ്ണുനീരുകള്‍ക്കും വളര്‍ച്ചകള്‍ക്കും തളര്‍ച്ചകള്‍ക്കും സാക്ഷിയായ ദേവസ്യാച്ചന്‍ എന്നും ഓര്‍മ്മകളില്‍ ജീവിക്കും.


ആദരാഞ്ജലികള്‍...

Saturday, January 5, 2008

അറബിനാട്ടിലെ മലയാളം

ഈ ഫോട്ടോ നൊക്കുക ! ഹായ്..നാവില്‍ വെള്ളമൂറുന്നൂ...
(ചിത്രത്തിലൊന്നമര്‍ത്തി വലുതാക്കി കാണണേ..എന്നാലേ വായിക്കാന്‍ പറ്റൂ..)
ഇത് ദുബൈ..ഗ്ലോബല്‍ വില്ലേജില്‍ ഭോജനശാലകളുടെ ഇടയില്‍ മലയാളത്തില്‍ ഇങ്ങിനെയൊരു ബാനറും! അക്ഷരത്തെറ്റുണ്ടെങ്കിലും ചുവന്ന മലയാളത്തില്‍ (പച്ചയെന്നായിരുന്നു വെണ്ടത്, പക്ഷേ എഴുത്ത് ചുവന്ന നിറത്തിലായിപ്പോയി) ഈ ബാനര്‍ കണ്ടപ്പോള്‍ എനിക്കേറെ കൗതുകം തോന്നി. അങ്ങിനെയെടുത്തതാണീ ചിത്രം, ദൂരെ നിന്ന്.. കപ്പയും മീനും, മുളപ്പുട്ടും...കൊതിപ്പിക്കുന്നില്ല..