Tuesday, December 30, 2008

തമിഴ് ഗാനങ്ങള്‍ | 2008

വിശ്വനാഥന്‍ രാമമൂര്‍ത്തിയോ, എം.എസ്.വിശ്വനാഥനോ, ഇളയരാജയോ, ദേവയോ, എ.ആര്‍.റഹ്മാനോ, യുവന്‍ ശങ്കര്‍ രാജയോ..ആരുമായിക്കോട്ടെ..തമിഴ് സിനിമാഗാനങ്ങള്‍ എന്നും തെന്നിന്ത്യയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷവും മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ തമിഴില്‍ നിന്നു തന്നെ. പുതിയ ഈണങ്ങളും, ശബ്ദങ്ങളും, ഉയര്‍ന്ന റൊക്കോര്‍ഡിങ്ങ് നിലവാരവും, സ്വാഗതമര്‍ഹിക്കുന്ന പുതിയ പരീക്ഷണങ്ങളും ആകെക്കൂടി തമിഴ് ഗാനരംഗം ശരിക്കും അരങ്ങ് തകര്‍ക്കുന്നു.

ധാരാളം പുതിയ സംഗീത സം വിധായകര്‍ അരങ്ങേറ്റം കുറിച്ച ഈ വര്‍ഷം, ഏറ്റവും ശ്രദ്ധേയരായവര്‍ ഇവരാണ്‌-ജെയിംസ് വിശ്വനാഥ്, എസ്.എസ്.കുമരന്‍, ശെല്‍വഗണേഷ്. ഇതില്‍ ജെയിംസ് വിശ്വനാഥ് തന്റെ കന്നി ചിത്രത്തിലെ ഒരൊറ്റ ഗാനത്തിലൂടെ ഏറെ പ്രശസ്തനായി. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ ' കണ്‍കള്‍ ഇരണ്ടാല്‍..' എന്നു തുടങ്ങുന്ന ഗാനം ഗാനത്തിന്റെ വശ്യത കൊണ്ടും ചിത്രീകരണത്തിലെ പുതുമ കൊണ്ടും വന്‍ ഹിറ്റായി. മൊത്തം ചിത്രത്തിന്റെ വിജയത്തിന്‌ ആ ഒരൊറ്റ ഗാനം ഏറെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പൂ എന്ന ചിത്രത്തിലെ ഗാനങ്ങളാണ്‌ എസ്.എസ്.കുമരന്‍ എന്ന നവാഗതനെ ശ്രദ്ധേയനാക്കിയത്. വെണ്ണിലാ കബഡി കുഴു്‌ എന്ന ചിത്രത്തിലാണ്‌ സെല്‍ വഗണേഷ്‌ കന്നി ഗാനങ്ങള്‍ അവതരിപ്പിച്ചത്. ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാലും ഇല്ലെങ്കിലും ഗാനങ്ങള്‍ എല്ലാം വളരെ നന്നായിരുന്നു.

ജി.വി.പ്രകാശ് കുമാറിന്റെ കരിയറിലെ പ്രധാന വര്‍ഷം ഇതായിരിക്കുമെന്നു തോന്നുന്നു. രജനി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുവാന്‍ ലഭിക്കുന്ന അവസരം അത്രക്കും വിലപ്പെട്ടതാണ്‌ തമിഴ്നാട്ടില്‍. പാണ്ഡ്യന്‍ വരെ ബഹു ഭൂരിപക്ഷം രജനി ചിത്രങ്ങള്‍ക്കും ഇളയരാജയായിരുന്നു സംഗീത സംവിധായകന്‍. പിന്നീട് ദേവ, എ.ആര്‍. റഹ്മാന്‍, വിദ്യാസാഗര്‍ എന്നിവര്‍ക്കു ശേഷം ഏതാണ്ട് നവാഗതന്‍ എന്നു വിശേഷിപ്പിക്കാവുന്ന ജി.വി.പ്രകാശിനു നറുക്ക് വീണു. കുസേലനിലെ പാട്ടുകള്‍, ജി.വി.പ്രകാശ് നന്നായി ചെയ്തു. കുസേലനിലെ ' സൊല്ലമ്മാ..ചിന്നമ്മാ..' എന്ന ഗാനം അതീവ ഹൃദ്യമാണ്‌. 2008 ല്‍ തുടര്‍ന്നു വന്ന നാന്‍ അവള്‍ അത്, സേവല്‍, ആനന്ദ താണ്ഡവം എന്നിവയിലെല്ലാം പാട്ടുകള്‍ കേമമാക്കി പ്രകാശ്.

മുന്‍ വര്‍ഷത്തെ ശ്രദ്ധിക്കപ്പെട്ട സംഗീതകാരന്‍ വിജയ് ആന്റണിയുടെ കാതലില്‍ വിഴുന്തേന്‍, രസിക്കും സീമാനേ, പന്തയം, അ ആ ഇ ഈ, TN07 AL4777 എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊള്ളാമായിരുന്നു.

മറ്റൊരു പ്രഗല്‍ഭന്‍ ഭരദ്വാജിന്റെ വല്ലമൈ താരായോ എന്ന ഒരൊറ്റ ചിത്രത്തിലെ ഗാനങ്ങള്‍ മാത്രമേ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അത് അദ്ദേഹം മോശമാക്കിയില്ല, തന്റെ സല്പേര്‌ നിലനിര്‍ത്തി. ഇന്നും എന്റെ മനസ്സില്‍ പള്ളിക്കൂടത്തിലെ ഗാനങ്ങള്‍ തന്നെ !

ഹാരിസ് ജയരാജില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയുള്ള ഗാനങ്ങളല്ല ലഭിച്ചത് എന്നാണെനിക്ക് തോന്നുന്നത്. ധാം ധൂം, സത്യം, വാരണം ആയിരം, വെട്രി തിരുമകന്‍ എന്നീ പടങ്ങളിലെ പാട്ടുകളില്‍ വാരണം ആയിരമാണ്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീത സം വിധാനം നിര്‍വ്വഹിച്ച യുവന്‍ ശങ്കര്‍ രാജയുടെ വാഴ്ത്തുഗള്‍, യാരെടീ നീ മോഹിനി, കെട്ടവന്‍, സരോജ, ഏകന്‍, സിലംബാട്ടം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ മെച്ചപ്പെട്ടവയായിരുന്നു. യുവനു ലഭിച്ച പ്രൊജക്ടുകള്‍ എല്ലാം വമ്പന്മാരുടെയായിരുന്നു.
എ.ആര്‍.റഹ്മാന്റെ ചക്കരക്കട്ടി 2008 ല്‍ എത്തി. അതില്‍ മറുതാണീ..എന്നു തുടങ്ങുന്ന ഗാനം ബെസ്റ്റ്.

ധനം, ഉളിയിന്‍ ഓസൈ എന്നീ രണ്ടു ചിത്രങ്ങളാണ്‌ ഇളയരാജയുടെതായി തമിഴില്‍ വന്നത്. രണ്ടും പ്രത്യേക പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത അത്ര കൊമേഴ്സ്യലല്ലാത്ത ചിത്രങ്ങളായിരുന്നു. ഉളിയിന്‍ ഓസൈയിലെ ഗാനങ്ങള്‍ കൂടുതലും തമിഴ് ക്ലാസിക്ക് രീതിയിലുള്ളതായിരുന്നുവെങ്കില്‍, ധനത്തില്‍ നാടന്‍ ഈണങ്ങളാണ്‌ ഇളയരാജ ഉപയോഗിച്ചത്. ധനത്തിലെ 'കട്ടിലുക്ക് മട്ടും താന..' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഇളയരാജ വീണ്ടും തമിഴ് നാടോടി ഗാന ശീലുകളെ ഓര്‍മ്മിപ്പിക്കുന്നു, രാജ തന്നെയാണാഗാനം പാടിയതും.

2008 ലെ ഗാനങ്ങളെപ്പറ്റി പറയുമ്പോള്‍ കമലഹാസന്റെ ദശാവതാരം ഒഴിവാക്കാനാവില്ല. കമ്പോസിങ്ങ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീര്‍ന്നതായിരുന്നുവെങ്കിലും ഗാനങ്ങളും ചിത്രവും ഈ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. ഹരിഹരന്‍ പാടിയ 'കല്ലൈ മറ്റ്രും കണ്ടാല്‍..' എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീത സംവിധായകന്‍ ഹിമേഷ് ഉപയോഗിച്ചത് കടമെടുത്ത ട്യൂണായിരുന്നെങ്കിലും സിനിമയില്‍ ആ ഗാനത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. 'മുകുന്ദാ മുകുന്ദാ..' എന്ന ഗാനമാണ്‌ കൂടുതല്‍ ജനപ്രീതി നേടിയത്.

തമിഴ് ചലച്ചിത്ര ഗാനരംഗത്ത് 2008 ല്‍ മികച്ച ഗാനങ്ങള്‍ നല്‍കിയ സംഗീത സംവിധായകന്‍: വിദ്യാസാഗര്‍. അതെ, തൊട്ടതെല്ലാം പൊന്നാക്കുന്ന മികവാണ്‌ വിദ്യാസാഗര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. വിദ്യാസാഗര്‍ ഈ വര്‍ഷം സംഗീത സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രങ്ങള്‍ ഇവയാണ്‌. അറൈ എന്‍ 305ല്‍ കടവുള്‍, കുരുവി, ജയം കൊണ്ടാന്‍, ആലിബാബ, മുനിയാണ്ടി വിളങ്ങിയാല്‍..., രാമന്‍ തേടിയ സീതൈ, അഭിയും നാനും, മഹേഷ് ശരണ്യ മട്രും പലര്‍, കാതല്‍ നാ സുമ്മാ ഇല്ലൈ(രണ്ട് ഗാനങ്ങള്‍). മികച്ച ഓര്‍ക്കസ്ട്രേഷനും മനം മയക്കുന്ന ഈണങ്ങളുമായി വിദ്യാസാഗര്‍ ഈ വര്‍ഷവും സംഗീത പ്രേമികളെ ആഹ്ലാദിപ്പിക്കുന്നു. രാമന്‍ തേടിയ സിതയിലെ ' മഴൈ നിണ്ട്ര പിമ്പും..' എന്ന ഗാനം തന്നെ നല്ലൊരുദാഹരണം. ഏറെ പ്രതീക്ഷയോടെയാണ്‌ വിദ്യാസാഗറിന്റെ ഓരോ പ്രൊജക്ടും കാത്തിരിക്കുന്നത്. ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്താറില്ല. അതിവേഗ ഗാനങ്ങളായിരുന്നു വിജയ് ചിത്രമായ കുരുവിയില്‍, എല്ലം കാതിനിമ്പം തരുന്നവ !(കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ വിദ്യാസാഗര്‍ ഈണങ്ങള്‍ മറ്റുള്ളവരുടെ ഈണങ്ങള്‍ സൗകര്യപ്രദമായി തന്റെ ഗാനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കാണുന്നു. ഏറ്റവും പുതിയ ഉദാഹരണം രാമന്‍ തേടിയ സീതയിലെ 'ഇപ്പവേ..ഇപ്പവേ...' എന്ന ഗാനത്തിന്റെ ആരംഭം തന്നെ. അതിമനോഹരമായൊരു ഗാനമാണിത്, പക്ഷേ..)

പുതിയ വിജയ് ചിത്രമായ 'വില്ല്' റിലീസിനു മുമ്പേ ഗാനങ്ങളാല്‍ ശ്രദ്ധേയമാവുന്നു. ഇത്തവണ ദേവി ശ്രീ പ്രസാദാണ്‌ സംഗീത സംവിധായകന്‍. 'ഡാഡി.. മമ്മി..' എന്നു തുടങ്ങുന്ന ഗാനം ഉടനേ ഹിറ്റാകാവുന്ന ഗാനമാണെന്ന് തീര്‍ച്ച. വില്ലിന്‌ ശേഷം കാര്‍ത്തികൈ, കുളിര്‍ നൂറ് ഡിഗ്രീ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ്‌ ഡിസംബര്‍ അവസാനവാരത്തില്‍ റിലീസായിരിക്കുന്നത്. ശരാശരി ഗാനങ്ങളാണ്‌ ഈ ആല്‍ബങ്ങളിലേത്.

സിനിമാ ഗാനങ്ങളല്ലാതെ വന്ന സംഗീത ആല്‍ബങ്ങളില്‍ 'സ്മിത' കുറച്ച് ഭേദപ്പെട്ട ഗാനങ്ങളായി തോന്നി. തമിളാ, മീണ്ടും മീണ്ടും എന്നിവ തൊട്ടു പിന്നാലെ.

ഗായകരില്‍ എസ്.പി.ബാലസുബ്രഹ്മണ്യം വീണ്ടും സജീവമായതു പോലെ..അദ്ദേഹത്തിന്റെ കുറച്ചു ഗാനങ്ങള്‍ പല ചിത്രങ്ങളിലായി വന്നു. സാധനാ സര്‍ഗം മികച്ച ഗാനങ്ങള്‍ നല്‍കി. നമ്മുടെ മധു ബാലകൃഷ്ണന്‍ തമിഴിലെ സജീവ സന്നിധ്യമായി ഈ വര്‍ഷവും തിളങ്ങി.ബാക്കിയെല്ലാരും പതിവുപോലെ.

ഓഡിയോ രംഗത്ത് ഒരു അതികായന്റെ രംഗപ്രവേശം 2008 ല്‍ സംഭവിച്ചു, സിനിമാ നിര്‍മ്മാണ-വിതരണ രംഗത്ത് സജീവമായ സണ്‍ നെറ്റ്വര്‍ക്ക് ഓഡിയോ വിതരണവും തുടങ്ങി. ദീനയുടെ 'ഡിന്‍ഡുക്കല്‍ സാരഥി' സണ്‍ ഓഡിയോ ആണ്‌ പുറത്തിറക്കിയിരിക്കുന്നത്.

അങ്ങനെയങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങളാണ് തമിഴ് സംഗീത രംഗത്ത് !! പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന, എന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചില പാട്ടു ചിന്തകള്‍..അത്രമാത്രം..

Tuesday, December 23, 2008

പാട്ടുപരിചയം | ലോലിപോപ്പ്

ഖല്‍ബിലെ വെണ്ണിലാവു്‌ തന്ന നല്ല പാട്ടുകാരന്‍, സംഗീത പരിപാടിയില്‍ വിധികര്‍ത്താവായി ഏറെ പ്രേക്ഷക പ്രീതി നേടിയിക്കുകയാണിപ്പോള്‍. സൂര്യ ടിവിയുടെ സംഗീത പരിപാടിയായിരുന്ന വോയ്സ് ഓഫ് കേരളയില്‍ സ്ഥിരം വിധികര്‍ത്താവായിരുന്നു, അലക്സ് പോള്‍. സ്വതസിദ്ധമായ നിഷ്കളങ്കതയോടെ, ഏറെ സ്നേഹത്തോടെ കുരുന്നുകളോട് ഇടപഴകിയിരുന്ന അലക്സ് പോള്‍ ഇപ്പോഴിതാ ലോലിപോപ്പ് എന്ന പുതിയ മലയാള ചിത്രത്തിലെ ഗാനങ്ങളുമായി വന്നിരിക്കുന്നു. മലയാള ഗാനങ്ങളുടെ അവസ്ഥ അത്ര ശോഭനമല്ലാത്ത കാലമാണിത്. വെറുതെ ഒരു ഭാര്യക്ക് ശേഷം ഹിറ്റാവാന്‍ സാധ്യതയുള്ള ഗാനങ്ങള്‍ ലോലിപോപ്പിലേതാണെന്ന് തോന്നുന്നു.

ക്ലാസ്സ്മേറ്റ്സിലും ചോക്ലേറ്റിലും നല്ല പാട്ടുകള്‍ നല്‍കി നമ്മെ രസിപ്പിച്ച അലക്സ് പോള്‍, വീണ്ടും ഷാഫിയുടെ ചിത്രത്തില്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചതിക്കാത്ത ചന്തുവിലാണ്‌ അലക്സ് പോളിന്റെ പാട്ട് ആദ്യമായി കേട്ടതു്‌. പിന്നീട് ബ്ലാക്ക്. ഈ വര്‍ഷം തന്നെ അഞ്ചു ചിത്രങ്ങളിലെ‍ അലക്സ് പോള്‍ ഗാനങ്ങള്‍ പുറത്ത് വന്നു. പരുന്ത്, സുഹൃത്ത്, തലപ്പാവ്, കോളേജ് കുമാരന്‍, പോസെറ്റീവ് എന്നിങ്ങനെ.. പാട്ടുകള്‍ നന്നായിരുന്നെങ്കിലും അത്ര കണ്ട് സ്വീകരിക്കപ്പെട്ടില്ല.

യുവതാരനിരയുമായി വീണ്ടും ഷാഫി രംഗത്തെത്തുമ്പോള്‍, അതിനനുയോജ്യമായ ഗാനങ്ങള്‍ തന്നെയാണ്‌ അലക്സ് പോള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എണ്ണത്തില്‍ പത്ത് പാട്ടു വരും, അതിലൊന്ന് കരോക്കെ ട്രാക്ക്. പിന്നൊരു പാട്ട് പുരുഷ-സ്ത്രീ ശബ്ദത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്‌. കാര്യമായ പുതുമകളോന്നും ഗാനങ്ങള്‍ക്ക് അവകാശപ്പെടാനില്ലെങ്കിലും തമ്മില്‍ ഭേദം എന്ന നിലക്ക് പാട്ടുകള്‍ ഹിറ്റാവാനുള്ള സാധ്യത കാണുന്നു. വിനീത് ശ്രീനിവാസന്റെ സ്വരത്തിലുള്ള "രാജകുമാരീ..രാജകുമാരീ.." എന്ന ഗാനമാണെനിക്കേറ്റവും ഇഷ്ടപ്പെട്ടത്. വീണ്ടും കേള്‍ക്കാന്‍ കൊതിതോന്നിപ്പിക്കുന്നൊരു സംഗീത ശകലം ആ പാട്ടിലുണ്ട്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടേതാണ്‌ വരികള്‍.

സാമാന്യം തരക്കേടില്ലാത്തൊരു ആല്‍ബം എന്നു പറയാം-മൊത്തത്തില്‍