Saturday, March 9, 2013

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ - 2

                                                     (പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)
ദേവരാജൻ മാഷിന്റെ മെലൊഡികളുടെയും സ്വാമികളുടെ ക്ലാസ്സിക്ക് ശൈലിയുടെയും പ്രചോദനത്താൽ അദ്ദേഹം തികച്ചും വ്യത്യസ്തമായ രീതിയിൽ തീർത്ത ഗാനങ്ങളെല്ലാം തന്നെ മലയാള സിനിമാ സംഗീതത്തിന് ഒരു മുതൽക്കൂട്ടാണ്. സെമി ക്ലാസ്സിക് ഗാനങ്ങളിലെ എം.കെ അർജ്ജുനൻ ശൈലി തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്. 'മാനത്തിൻ മുറ്റത്ത് മഴവില്ലിൻ അഴകെട്ടും..' എന്ന ആദ്യ ചിത്രത്തിലെ ഗാനത്തിൽ തന്നെ സെമി ക്ലാസ്സിക്കിനോടുള്ള എം കെ അർജ്ജുനന്റെ ചായ് വ് പ്രകടമായിരുന്നെങ്കിലും അതിന്റെ വ്യക്തത കൂടുതലും കാണാനായത് തുടർന്നു വന്ന ഗാനങ്ങളിലായിരുന്നു. അവ ഏതൊക്കെയാണെന്ന് നമുക്കു നോക്കാം.
 
1. അനുരാഗമേ..അനുരാഗമേ..മധുര മധുരമാം അനുരാഗമേ..(ഹലോ ഡാർലിങ്ങ് - 1975 - വരികൾ: വയലാർ)
2. അരയാൽ മണ്ഡപം കുളിച്ചു തൊഴുതു നിൽക്കും..(ജയിക്കാനായ് ജയിച്ചവൻ - 1978 - വരികൾ: ശ്രീകുമാരൻ തമ്പി)
3. രവിവർമ്മ ചിത്രത്തിൻ രതിഭാവമേ..(രാജു റഹീം - 1978 - വരികൾ: ആർ.കെ.ദാമോദരൻ)
    ആർ.കെ.ദാമോദരന്റെ ആദ്യഗാനം കൂടിയാണിത്.
4. ഇന്ദീവരങ്ങളിമ തുറന്നൂ.. (ഇരുമ്പഴികളിൽ - 1979 - വരികൾ: ആർ.കെ.ദാമോദരൻ)
5. ആദത്തിൻ അചുംബിത മ്രുദുലാധരത്തിൻ..(ലൈറ്റ് ഹൗസ് - 1976 - വരികൾ: ശ്രീകുമാരൻ തമ്പി)
6. ഏഴുസ്വരങ്ങൾ തൻ ഇന്ദ്രജാലമേ..(ജയിക്കാനായ് ജയിച്ചവൻ - 1978 - വരികൾ: ശ്രീകുമാരൻ തമ്പി)
7. ഭൂമിതൻ പുഷ്പാഭതരണം..(അവൾ ഒരു ദേവാലയം - 1977 - വരികൾ: ഭരണിക്കാവ് ശിവകുമാർ)
8.പാർവതീ സ്വയംവരം കഴിഞ്ഞരാവിൽ..(രാഗം താനം പല്ലവി - 1977 -വരികൾ: എ.പി.ഗോപാലാൻ)
9. സ്വയംവര കന്യകേ..സ്വപ്നയാമിനി..(യാമിനി - 1973 - വരികൾ: കാനം ഇ.ജെ)
10.കളിവിളക്കിൻ..(ടൂറിസ്റ്റ് ബംഗ്ലാവ് - 1975 - വരികൾ: ഒ.എൻ.വി)

ഇവയിൽ നിന്നെല്ലാം വിട്ട് അദ്ദേഹത്തിന്റെ വികാരതീവ്രമായ ഗസൽ പോലെയുള്ള ഗാനമാണ് 'ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി..'(കാത്തിരുന്ന നിമിഷം-ശ്രീകുമാരൻ തമ്പി).ഇതേ രീതിയിലുള്ള മറ്റൊരു ഗാനം ' ശ്രാവണ പൗർണ്ണമി പന്തലിട്ടൂ..(കോരിത്തരിച്ച നാൾ-ചിറയിൻകീഴ് രാമകൃഷ്ണൻ നായർ). 30 സിനിമകൾക്കായി 85 ഗാനങ്ങളെഴുതിയ ഗാനരചയിതാവാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നു കൂടി ഓർമ്മിപ്പിക്കട്ടെ. 

എന്നാൽ എം.കെ.അർജുനന്റെ വ്യക്തിത്വം മേൽപ്പറഞ്ഞ പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും അതിലെ പാട്ടുകളും വിശകലനം ചെയ്തു നോക്കിയാൽ നമുക്കത് മനസ്സിലാക്കാൻ കഴിയും.

ചിത്രം: പിക്നിക് | 1975 | വരികൾ: ശ്രീകുമാരൻ തമ്പി
കസ്തൂരി മണക്കുന്നല്ലോ കാറ്റേ..(യേശുദാസ്)
ചന്ദ്രക്കല മാനത്ത്..(യേശുദാസ്, വാണിജയറാം)
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..(യേശുദാസ്, വാണിജയറാം)
ഓടിപ്പോകും വസന്തകാലമേ..(യേശുദാസ്)
ശില്പികൾ നമ്മൾ ഭാരത ശില്പികൾ നമ്മൾ (ജയചന്ദ്രൻ)
കുടു കുടു പാടി വരും (ജയചന്ദ്രൻ, മാധുരി)
തേൻപൂവേ..നീയൊരല്പം (ജയചന്ദ്രൻ, മാധുരി)

ഇതിൽ ആദ്യത്തെ അഞ്ചു ഗാനങ്ങളും മിക്കവാറും എല്ലാവരും കേട്ടിരിക്കുമെന്ന് ഉറപ്പാണ്.
വയലാർ-ദേവരാജൻ, പി.ഭാസ്ക്കരൻ-ബാബുരാജ് എന്നീ പ്രതിഭാധനന്മാരുടെ കൂട്ടുകെട്ടു പോലെയുള്ള
ഒരു നിലവാരത്തിലേക്ക് എം.കെ.അർജുനൻ-ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിനെ ഉയർത്തിയത്
ഇത്തരം വൈവിധ്യമാർന്ന ഗാനങ്ങളാണ്. ഇതിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനം 'കസ്തൂരി മണക്കുന്നല്ലോ..'  എന്നതാണെങ്കിലും'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..' എന്ന ഗാനത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് നാം മനസ്സിലാക്കുമ്പോഴേ  അർജുനൻ മാഷ് ആരായിരുന്നു എന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരുകയുള്ളൂ.

'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..'എന്ന ഡ്യുവറ്റിന്റെ മനോഹാരിതയെ 'a beauty beyond compare' എന്നാണ് പറയേണ്ടിവരിക.അക്കാലം വരെ മലയാള സിനിമാ സംഗീതം കാണാതിരുന്ന-അറിയാതിരുന്ന മെലൊഡിയുടെ പുതിയ സാധ്യതകളിലേക്കാണ് ആ ഗാനം വഴിയൊരുക്കിയത്. നമ്മൾ ഇളയരാജയെപ്പറ്റി പറയാറുണ്ട്.. 'a music composer ahead of his times'.എന്ന്. ഇവിടെ എം.കെ.അർജുനൻ മാഷും കാലത്തിന് മുൻപേ പോയിരുന്ന ഒരു സംഗീത സംവിധായകൻ തന്നെയായിരുന്നു എന്ന് പറയേണ്ടി വരും.

(തുടരും..)