Sunday, April 12, 2020

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ - 3

(പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)

ഇനി പരിശോധിക്കേണ്ടത് ' ഓടിപ്പോകും വസന്തകാലമേ..' എന്ന ഗാനമാണ്. എം കെ അർജുനൻ മാഷിനെ ഉൾക്കൊണ്ടിരിക്കുന്ന ഒരു ഗാനമാണത്. ആ ഒരു ഗാനം മാത്രം ശ്രദ്ധിച്ചാൽ അദ്ദേഹം കൊടുത്തിരിക്കുന്ന ലാളിത്യമാർന്ന സ്വന്തം രീതി നമുക്ക് കണ്ടെത്താൻ കഴിയും.  ' കസ്തൂരി മണക്കുന്നല്ലോ കാറ്റേ... എന്ന പിക്നിക്കിലെ ഗാനവും 'തളിർവലയോ.. താമരവലയോ..' എന്ന ചീനവലയിലെ ഗാനവും ഒരേ സംഗീത സംവിധായകൻ്റേതു തന്നെയാണെന്ന തിരിച്ചറിവിലേക്ക് നമ്മൾ ഉയരേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാൽ കഴിഞ്ഞാലേആ ഗാനങ്ങളുടെയെല്ലാം ശരിയായ ആസ്വാദനം സാധ്യമാകൂ.


1975 ൽ തന്നെ അർജുനൻ മാസ്റ്റർ നൽകിയ മറ്റു ഗാനങ്ങളെക്കുറിച്ചു കൂടി അറിയുമ്പോൾ അദ്ദേഹത്തിൻ്റെ ഔന്നത്യം നമുക്ക് മനസ്സിലാകും. 

ചിത്രം: ഹലോ ഡാർലിങ് - വയലാർ  & അർജുനൻ മാസ്റ്റർ

1. അനുരാഗമേ അനുരാഗമേ.. യേശുദാസ്
2. കാറ്റിൻ ചിലമ്പൊലിയോ..   യേശുദാസ്
3. ദ്വാരകേ.. ദ്വാരകേ..                 യേശുദാസ്

ചിത്രം: പ്രവാഹം  - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. മാവിൻ്റെ കൊമ്പിലിരൊന്നൊരു മൈന വിളിച്ചു..യേശുദാസ്,വാണി ജയറാം
2. ചന്ദനം വളരും ഗംഗതൻ കരയിൽ..   യേശുദാസ്
3. സ്നേഹഗായികേ നിൻ സ്വപ്നവേദിയിൽ... യേശുദാസ്

ചിത്രം: ചട്ടമ്പിക്കല്യാണി - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. തരിവളകൾ ചേർന്നു കിലുങ്ങി..   ജയചന്ദ്രൻ
2. പൂവിന് കോപം വന്നാൽ.. യേശുദാസ്
3. നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ..  പി. മാധുരി
4. സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ... യേശുദാസ്

ചിത്രം: തിരുവോണം   - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച കാണാൻ.. വാണിജയറാം
2. താരം തുടിച്ചു...  ജയചന്ദ്രൻ
3. ആ ത്രിസന്ധ്യതൻ അനഘമുത്തുകൾ.. യേശുദാസ്
4. എത്ര സുന്ദരീ എത്ര പ്രിയങ്കരി.. യേശുദാസ്
5. കാറ്റിൻ്റെ വഞ്ചിയിൽ... യേശുദാസ്

ചിത്രം: സിന്ധു - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. തേടി തേടി ഞാനലഞ്ഞു.. യേശുദാസ് | വാണിജയറാം 
2. എൻ ചിരിയോ പൂത്തിരിയായ്..  യേശുദാസ്, വാണിജയറാം
3. ചെട്ടിക്കുളങ്ങര ഭരണി നാളിൽ.. യേശുദാസ്
4. ചന്ദ്രോദയം കണ്ട് കൈ കൂപ്പി നിൽക്കുന്ന.. ജയചന്ദ്രൻ, വാണിജയറാം
5. ജീവനിൽ ദുഖത്തിൻ ആറാട്ട്.. പി. സുശീല

ചിത്രം: പത്മരാഗം - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. ഉറങ്ങാൻ കിടന്നാൽ.. ഓമനേ നീ..   യേശുദാസ്
2. ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു.. യേശുദാസ്
3. സാന്ധ്യതാരകേ മറക്കുമോ.. യേശുദാസ്
4. കാറ്റുവന്നുതൊട്ടനേരം പൂ ചിരിച്ചുവോ.. യേശുദാസ്, വാണിജയറാം
5. പൂനിനാലാവേ വാ.. ജാനകി
6. മലയാളം ബ്യൂട്ടി..  ബ്രഹ്മാനന്ദൻ, ശ്രീലത
7. സിന്ധുനദീ തീരത്ത്.. യേശുദാസ്, വസന്ത

(തുടരും...)


Saturday, March 9, 2013

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ - 2

                                                     (പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)
ദേവരാജൻ മാഷിന്റെ മെലൊഡികളുടെയും സ്വാമികളുടെ ക്ലാസ്സിക്ക് ശൈലിയുടെയും പ്രചോദനത്താൽ അദ്ദേഹം തികച്ചും വ്യത്യസ്തമായ രീതിയിൽ തീർത്ത ഗാനങ്ങളെല്ലാം തന്നെ മലയാള സിനിമാ സംഗീതത്തിന് ഒരു മുതൽക്കൂട്ടാണ്. സെമി ക്ലാസ്സിക് ഗാനങ്ങളിലെ എം.കെ അർജ്ജുനൻ ശൈലി തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്. 'മാനത്തിൻ മുറ്റത്ത് മഴവില്ലിൻ അഴകെട്ടും..' എന്ന ആദ്യ ചിത്രത്തിലെ ഗാനത്തിൽ തന്നെ സെമി ക്ലാസ്സിക്കിനോടുള്ള എം കെ അർജ്ജുനന്റെ ചായ് വ് പ്രകടമായിരുന്നെങ്കിലും അതിന്റെ വ്യക്തത കൂടുതലും കാണാനായത് തുടർന്നു വന്ന ഗാനങ്ങളിലായിരുന്നു. അവ ഏതൊക്കെയാണെന്ന് നമുക്കു നോക്കാം.
 
1. അനുരാഗമേ..അനുരാഗമേ..മധുര മധുരമാം അനുരാഗമേ..(ഹലോ ഡാർലിങ്ങ് - 1975 - വരികൾ: വയലാർ)
2. അരയാൽ മണ്ഡപം കുളിച്ചു തൊഴുതു നിൽക്കും..(ജയിക്കാനായ് ജയിച്ചവൻ - 1978 - വരികൾ: ശ്രീകുമാരൻ തമ്പി)
3. രവിവർമ്മ ചിത്രത്തിൻ രതിഭാവമേ..(രാജു റഹീം - 1978 - വരികൾ: ആർ.കെ.ദാമോദരൻ)
    ആർ.കെ.ദാമോദരന്റെ ആദ്യഗാനം കൂടിയാണിത്.
4. ഇന്ദീവരങ്ങളിമ തുറന്നൂ.. (ഇരുമ്പഴികളിൽ - 1979 - വരികൾ: ആർ.കെ.ദാമോദരൻ)
5. ആദത്തിൻ അചുംബിത മ്രുദുലാധരത്തിൻ..(ലൈറ്റ് ഹൗസ് - 1976 - വരികൾ: ശ്രീകുമാരൻ തമ്പി)
6. ഏഴുസ്വരങ്ങൾ തൻ ഇന്ദ്രജാലമേ..(ജയിക്കാനായ് ജയിച്ചവൻ - 1978 - വരികൾ: ശ്രീകുമാരൻ തമ്പി)
7. ഭൂമിതൻ പുഷ്പാഭതരണം..(അവൾ ഒരു ദേവാലയം - 1977 - വരികൾ: ഭരണിക്കാവ് ശിവകുമാർ)
8.പാർവതീ സ്വയംവരം കഴിഞ്ഞരാവിൽ..(രാഗം താനം പല്ലവി - 1977 -വരികൾ: എ.പി.ഗോപാലാൻ)
9. സ്വയംവര കന്യകേ..സ്വപ്നയാമിനി..(യാമിനി - 1973 - വരികൾ: കാനം ഇ.ജെ)
10.കളിവിളക്കിൻ..(ടൂറിസ്റ്റ് ബംഗ്ലാവ് - 1975 - വരികൾ: ഒ.എൻ.വി)

ഇവയിൽ നിന്നെല്ലാം വിട്ട് അദ്ദേഹത്തിന്റെ വികാരതീവ്രമായ ഗസൽ പോലെയുള്ള ഗാനമാണ് 'ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി..'(കാത്തിരുന്ന നിമിഷം-ശ്രീകുമാരൻ തമ്പി).ഇതേ രീതിയിലുള്ള മറ്റൊരു ഗാനം ' ശ്രാവണ പൗർണ്ണമി പന്തലിട്ടൂ..(കോരിത്തരിച്ച നാൾ-ചിറയിൻകീഴ് രാമകൃഷ്ണൻ നായർ). 30 സിനിമകൾക്കായി 85 ഗാനങ്ങളെഴുതിയ ഗാനരചയിതാവാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നു കൂടി ഓർമ്മിപ്പിക്കട്ടെ. 

എന്നാൽ എം.കെ.അർജുനന്റെ വ്യക്തിത്വം മേൽപ്പറഞ്ഞ പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും അതിലെ പാട്ടുകളും വിശകലനം ചെയ്തു നോക്കിയാൽ നമുക്കത് മനസ്സിലാക്കാൻ കഴിയും.

ചിത്രം: പിക്നിക് | 1975 | വരികൾ: ശ്രീകുമാരൻ തമ്പി
കസ്തൂരി മണക്കുന്നല്ലോ കാറ്റേ..(യേശുദാസ്)
ചന്ദ്രക്കല മാനത്ത്..(യേശുദാസ്, വാണിജയറാം)
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..(യേശുദാസ്, വാണിജയറാം)
ഓടിപ്പോകും വസന്തകാലമേ..(യേശുദാസ്)
ശില്പികൾ നമ്മൾ ഭാരത ശില്പികൾ നമ്മൾ (ജയചന്ദ്രൻ)
കുടു കുടു പാടി വരും (ജയചന്ദ്രൻ, മാധുരി)
തേൻപൂവേ..നീയൊരല്പം (ജയചന്ദ്രൻ, മാധുരി)

ഇതിൽ ആദ്യത്തെ അഞ്ചു ഗാനങ്ങളും മിക്കവാറും എല്ലാവരും കേട്ടിരിക്കുമെന്ന് ഉറപ്പാണ്.
വയലാർ-ദേവരാജൻ, പി.ഭാസ്ക്കരൻ-ബാബുരാജ് എന്നീ പ്രതിഭാധനന്മാരുടെ കൂട്ടുകെട്ടു പോലെയുള്ള
ഒരു നിലവാരത്തിലേക്ക് എം.കെ.അർജുനൻ-ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിനെ ഉയർത്തിയത്
ഇത്തരം വൈവിധ്യമാർന്ന ഗാനങ്ങളാണ്. ഇതിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനം 'കസ്തൂരി മണക്കുന്നല്ലോ..'  എന്നതാണെങ്കിലും'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..' എന്ന ഗാനത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് നാം മനസ്സിലാക്കുമ്പോഴേ  അർജുനൻ മാഷ് ആരായിരുന്നു എന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരുകയുള്ളൂ.

'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..'എന്ന ഡ്യുവറ്റിന്റെ മനോഹാരിതയെ 'a beauty beyond compare' എന്നാണ് പറയേണ്ടിവരിക.അക്കാലം വരെ മലയാള സിനിമാ സംഗീതം കാണാതിരുന്ന-അറിയാതിരുന്ന മെലൊഡിയുടെ പുതിയ സാധ്യതകളിലേക്കാണ് ആ ഗാനം വഴിയൊരുക്കിയത്. നമ്മൾ ഇളയരാജയെപ്പറ്റി പറയാറുണ്ട്.. 'a music composer ahead of his times'.എന്ന്. ഇവിടെ എം.കെ.അർജുനൻ മാഷും കാലത്തിന് മുൻപേ പോയിരുന്ന ഒരു സംഗീത സംവിധായകൻ തന്നെയായിരുന്നു എന്ന് പറയേണ്ടി വരും.

(തുടരും..)

Tuesday, November 6, 2012

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ

(പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)

1968 ലാണ് എം.കെ.അർജ്ജുനൻ മാഷ് വരുന്നത്, കറുത്ത പൗർണ്ണമിയിലൂടെ. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും നിർബ്ബന്ധമായും കേട്ടിരിക്കേണ്ടതാണ്, സന്തോഷ് തുടർന്നു.  അന്നേവരെ ആരും സ്വീകരിക്കാതിരുന്ന ഒരു വേറിട്ട റൂട്ടിലൂടെയാണ് അദ്ദേഹം തന്റെ ഗാനങ്ങളെ കൊണ്ടുപോയത് എന്നു കാണാം. ദേവരാജൻ മാഷുടെ മെലഡിയും ദക്ഷിണാമൂർത്തി സ്വാമികളുടെ സെമി ക്ലാസ്സിക്കും ആരാധിച്ചിരുന്ന താൻ അത് രണ്ടും സന്നിവേശിപ്പിച്ച് വേറൊരു പാതയിലൂടെ പോയതാണെന്ന് എം.കെ.അർജ്ജുനൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അർജ്ജുനൻ മാഷിനെപ്പറ്റി കൂടുതൽ അറിയുമ്പോൾ, നമുക്ക് നഷ്ടം എന്നു തോന്നിപ്പോകുന്ന ഒരു കാര്യമുണ്ട്. ആദ്ദേഹം കമ്പോസ് ചെയ്ത പല ഗാനങ്ങൾക്കും നാലും അഞ്ചും വരെ വ്യത്യസ്ത ഈണങ്ങൾ കൊടുത്തിരുന്നുവത്രേ! അതിൽ പലതിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ട്യൂൺ ഒന്നുമായിരുന്നില്ല പിന്നീട് സ്വീകരിക്കപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. സിനിമാ സംവിധായകർക്ക് എന്ത് ഇഷ്ടപ്പെട്ടിരുന്നുവോ, അത് തെരഞ്ഞെടുക്കുവാൻ അദ്ദേഹം സമ്മതിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലറായ ഒരു ഗാനം എടുക്കുക. 'കസ്തൂരി മണക്കുന്നല്ലോ..കാറ്റേ...' (ചിത്രം: പിക്നിക്, വരികൾ: ശ്രീകുമാരൻ തമ്പി, ഗായകൻ: യേശുദാസ്). ഈ ഗാനത്തിന് വേറെ നാലു ഈണങ്ങൾ കൂടി ചിട്ടപ്പെടുത്തിയിരുന്നു എന്നത് നമുക്ക് വിശ്വസിക്കാനാവുന്നില്ല. ആ ഈണങ്ങൾ ഏതൊക്കെയായിരുന്നു എന്നു് നമ്മൾ ഇനി ഒരിക്കലും അറിയാൻ പോകുന്നില്ല.  കാരണം അദ്ദേഹം തന്നെ അത് ഓർക്കുന്നുണ്ടാവില്ല. പ്രായമേറി വരുമ്പോൾ ചിലർക്കെല്ലാം ഉണ്ടാകുന്ന ഓർമ്മക്കുറവ് ഒരു വലിയ പ്രശ്നം തന്നെയാണ്. ദേവരാജൻ മാഷ് അവസാനകാലത്ത് അദ്ദേഹത്തിന്റെ തന്നെ പല പഴയ ഗാനങ്ങൾ ഓർത്തെടുക്കാൻ പ്രയാസപ്പെട്ടിരുന്നു എന്നത് കേട്ടിട്ടുണ്ട്.

എനിക്ക് തോന്നുന്നു.. അർജ്ജുനൻ മാഷിന് പ്രിയപ്പെട്ട ഒരു രീതി 'എത്ര സുന്ദരി..എത്ര പ്രിയങ്കരി..എന്റെ ഹ്രുദയേശ്വരി.. (ചിത്രം: തിരുവോണം) എന്ന മട്ടിലുള്ള ഗാനങ്ങളായിരുന്നിരിക്കണം. അദ്ദേഹവുമായുള്ള അഭിമുഖങ്ങളിൽ എപ്പോഴും അദ്ദേഹം മൂളാറുള്ളത് എത്ര സുന്ദരി പോലുള്ള പാട്ടുകളായിരുന്നു. മാഷിന് ഇഷ്ടപ്പെട്ട പത്തു ഗാനങ്ങൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിൽ മാഷിന്റെ ഒരു ഗാനം മാത്രമേ എടുത്തുള്ളൂ. അത് 'ദു:ഖമേ നിനക്ക് പുലർകാല വന്ദനം...' (ചിത്രം: പുഷ്പാഞ്ജലി) എന്ന തത്വചിന്താപരമായ ഗാനമായിരുന്നു.ഫിലോസഫിക്കൽ ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ അദ്ദേഹം അനുവർത്തിച്ചിരുന്ന ഒരു ശൈലി തന്നെയാണ് മേല്പറഞ്ഞ പാട്ടിലും ഉള്ളത്.  ഇതേ പാട്ടിന്റെ റൂട്ടിലുള്ള അദ്ദേഹത്തിന്റെ മറ്റു ചില പാട്ടുകൾ.. 'കന്യാദാനം കത്തുന്ന പ്രേമത്തിൻ..' (ചിതം: ചീനവല, രചന: വയലാർ), 'മോഹം മുഖപടമണിഞ്ഞു..' (ചിത്രം: ആരും അന്യരല്ല, രചന: സത്യൻ അന്തിക്കാട്) എന്നിങ്ങനെ പോകുന്നു. എടുത്തുപറയാൻ ഇനിയും ഏറെ ഗാനങ്ങളുണ്ട്.

എം.കെ.യുടെ ശൈലി - ആ പ്രത്യേക റൂട്ട് - അദ്ദേഹത്തിന്റെ ആദ്യ ഗാനം മുതൽക്ക് തന്നേ വളരെ വ്യക്തമാണ്. കറുത്ത പൗർണ്ണമി എന്ന ചിത്രത്തിലെ 'പൊൻകിനാവിൻ പുഷ്പരഥത്തിൽ..' (രചന: പി.ഭാസ്ക്കരൻ) എന്ന ഗാനത്തിന്റെ ശൈലി തന്നെയാണ് റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ 'പൗർണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു..' എന്ന ഗാനത്തിനും അദ്ദേഹം തെരഞ്ഞെടുത്തത്. ആ ശൈലിയുടെ എല്ലാ ഭാവങ്ങളും മൂർത്തീകരിക്കപ്പെട്ട മറ്റൊരു ഗാനമാണ് എ.പി.ഗോപാലനുമായിച്ചേർന്ന് വന്ന നിത്യ വസന്തത്തിലെ 'സുഗന്ധഭസ്മക്കുറിയിട്ടു നിൽക്കും..' എന്നത്. ആ ഗാനം വേണ്ടത്ര പോപ്പുലർ ആയില്ലെങ്കിലും അദ്ദേഹത്തെ അടുത്തറിയാൻ ആ ഗാനം ഏറെ സഹായകരമാണ്.  ഇതേ ശൈലിയിൽ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ..

സന്ധ്യതൻ കവിൾ തുടുത്തു..(ചിത്രം: രാജാങ്കണം, രചന:അപ്പന്‍ തച്ചേത്ത്‌),  സിന്ദൂര കിരണമായ് നിന്നെ തഴുകി..(ചിത്രം: പത്മവ്യൂഹം, രചന: ശ്രീകുമാരൻ തമ്പി), ചന്ദ്രകിരണങ്ങൾ രാഗങ്ങളായി..(ചിത്രം:അമ്മ, രചന: ശ്രീകുമാരൻ തമ്പി) അങ്ങനെയങ്ങനെ....

(തുടരും...)

Sunday, June 10, 2012

പാട്ടുകളും സന്തോഷും.. പിന്നെ ഞാനും

പാട്ടുകളോടുള്ള താല്പര്യമാണ് എന്നെയും സന്തോഷിനെയും തമ്മിലടുപ്പിച്ചത്.
എൺപതുകളുടെ അവസാനത്തിൽ ഇളയരാജ ഗാനങ്ങൾ തേടിയുള്ള യാത്രകൾക്കിടയിലാണ് സ്നേഹിതൻ ജയപ്രകാശ് വഴി സന്തോഷിനെ പരിചയപ്പെടുന്നത്. എത്രയോ പാട്ടുവിശേഷങ്ങൾ കൈമാറി.. ചർച്ച ചെയ്തു..പഴയ പാട്ടുകൾ തേടിപ്പിടിച്ചു. ഇന്നും വർഷങ്ങൾക്കിപ്പുറവും.. ഓരോ വർഷത്തിലും കേരളത്തിൽ ചെലവഴിക്കുന്ന ഒരു മാസത്തെ അവധിക്കാലത്തിനിടയിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. കുറേ സമയം പാട്ടുകളെപ്പറ്റി സംസാരിച്ചിരിക്കാറുണ്ട്. പ്രശസ്തരല്ലാത്ത ചില പാട്ടുകാരെ, സിനിമാപ്പാട്ടുകളിൽ വിജ്ഞാനകോശങ്ങളെന്നു വിശേഷിപ്പിക്കാവുന്ന അപൂർവ്വ വ്യക്തികളെ പരിചയപ്പെടുവാനും സന്തോഷ് സഹായിച്ചിട്ടുണ്ട്.

അങ്ങനെ ഇക്കഴിഞ്ഞ അവധിക്കാലത്ത് ഒരു സായാഹ്നത്തിൽ സന്തോഷ് പറഞ്ഞുതുടങ്ങിയ പാട്ടുകാര്യങ്ങൾ ഇവിടെ പങ്കുവെക്കുകയാണ്.

"ഒരു പ്രത്യേക ഗാനം നമ്മൾ താല്പര്യപൂർവ്വം ശ്രവിക്കുമ്പോൾ അത് നമ്മെ എങ്ങെനെ സ്വാധീനിക്കുന്നു, നമുക്ക് ആ ഗാനം പ്രിയപ്പെട്ടതാവാൻ കാരണങ്ങൾ എന്തൊക്കെയാവാം, ആ ഒരു ഗാനം നമ്മളിൽ ക്രിയേറ്റ് ചെയ്യുന്ന മൂഡ് - അവാച്യമായ ആനന്ദാനുഭൂതി നൽകുന്ന ഗാനങ്ങളുടെ ശില്പികളെ, (ഗാന രചയിതാക്കളും സംഗീത സംവിധായകരും) നമ്മൾ അറിയുന്നുണ്ടോ? അവർക്ക് അർഹമായ ഒരംഗീകാരം നമ്മൾ കൊടുക്കുന്നുണ്ടോ? ഇല്ല എന്നു തന്നെ വേണം പറയാൻ. ഞാൻ ശ്രമിക്കുന്നത് അവരെക്കുറിച്ച് കൂടുതൽ അറിയുവാനും അറിയുന്നതെല്ലാം മറ്റുള്ളവർക്ക് പകർന്നു നൽകുവാനുമാണ്.

നമ്മൾ ഏറ്റവും അംഗീകരിക്കുന്ന 'ഇളയരാജ' യുടെ ഗാനങ്ങൾ തന്നെ നമ്മൾ വിലയിരുത്തേണ്ടത്, അദ്ദേഹം അസ്സിസ്റ്റന്റായി ജോലിചെയ്തിരുന്ന സംഗീത സംവിധായകരുടെ ഗാനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ പാട്ടുകളെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ടാവണം.1985 മുതൽ 1990 വരെയുള്ള കാലയളവിൽ ഞാൻ കേട്ട ഗാനങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഞാൻ ഇതു പറയുന്നത്.

ഒരു പക്ഷേ ഞാൻ ആദ്യമായി ശ്രദ്ധിച്ച ഒരു തമിഴ് ഗാനം 'ചിന്നഞ്ചെറു കിളിയേ' എന്ന ചിത്രത്തിലെ 'വൈഗൈ നീരാട.. ..' എന്ന മലേഷ്യാ വാസുദേവൻ - ജാനകി ഡ്യുയറ്റ് ആണ്. ആ ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിംഗും നാടൻ ശീലുകളുടെ സന്നിവേശവും അപാരമായ ആകർഷണമായിരുന്നു. അന്ന് ആ ഗാനം ഞാനിഷ്ടപ്പെട്ടത് അതിന്റെ സംഗീത സംവിധായകനെ കുറിച്ചൊന്നും അറിയാതെയായിരുന്നെങ്കിൽ പിന്നീട് ഞാൻ അതിനെ ആരാധിച്ചത് ഇളയരാജ കൂടുതലും അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്ന ജി.കെ.വെങ്കിടേഷിന്റെ ഗാനമായിരുന്നു അത് എന്നതിനാലാണ്. ഈ ഗാനം നിബന്ധമായും കേട്ടിരിക്കേണ്ടതാണ്. ആദ്യമായി രാജാസാറിനെ ഒരു പടത്തിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ പഞ്ചു അരുണാചലം ഏല്പിക്കുന്നതു തന്നെ ജി.കെ യുടെ അസിസ്റ്റന്റിന്റെ കഴിവിൽ 'വിശ്വാസം' വന്നതിനാലാണെന്ന് പഞ്ചു അരുണാചലം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ജി.കെ വെങ്കിടേഷിന്റെ ഗാനങ്ങൾ കേട്ടിട്ടാവണം ഇളയരാജയുടെ ഗാനങ്ങൾ അനലൈസ് ചെയ്യേണ്ടത് എന്നാണ് ഞാൻ പറയുക. പിന്നിട്ട വഴികളിലെ സ്വാധീനം ഇളയരാജയുടെ ഗാനങ്ങളിൽ വ്യക്തമാണ്. സഹായിയായി പ്രവർത്തിച്ച കാലയളവിലെ നല്ല കാര്യങ്ങൾ സ്വാംശീകരിച്ചുകൊണ്ടാണ് രാജാ സാർ തന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എന്നു പറയുന്നതിൽ തെറ്റില്ല എന്നെനിക്ക് തോന്നുന്നു.

സംഗീതത്തോട് താല്പര്യമുള്ള നമ്മൾ മലയാള ഗാനങ്ങളെക്കുറിച്ച് ഒരു പാട് ഇനിയും മനസ്സിലാക്കണം. ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന മലയാളം മ്യൂസിക് ഡയറക്റ്റർ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ.. എം.കെ അർജ്ജുനൻ. രണ്ടാം സ്ഥാനം ആർക്ക് എന്നാണ് ചോദിക്കുന്നതെങ്കിൽ അത് എ.ടി. ഉമ്മറാണ്. ഞാൻ എന്തുകൊണ്ട് ഇവരെ ഇത്രയും ആരാധിക്കുന്നു എന്നത് ഇവരുടെ വർക്കുകളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ മനസ്സിലാകും, ഉറപ്പ്.

(തുടരും..)

Monday, May 7, 2012

മരുഭൂമിയിലെ മലയാളം

യാത്രകൾക്കിടയിൽ മലയാളത്തിൽ ബോർഡുകളും മറ്റും കാണുമ്പോഴുള്ള സന്തോഷം..
ഇന്ന് രാവിലെ ഭാഗ്യവശാൽ കാണാനിടയായ ഒരു 'വാഹനം'.




നാലു വർഷങ്ങൾക്ക് മുൻപ് റാസൽഖൈമയിൽ കണ്ട കാഴ്ച ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.