Tuesday, September 27, 2011

കെ.കെ.മേനോന്‍ ബസ്സ് സര്‍വീസ്സ്


എന്നും ഗാംഭീര്യത്തോടെ...കെ.കെ.മേനോന്‍
ഒരു പക്ഷേ തൃശ്ശൂര്‍ -തൃപ്രയാര്‍ റൂട്ടില്‍ ചേര്‍പ്പ് അല്ലെങ്കില്‍ അന്തിക്കാട് വഴിക്കായിരിക്കും കൂടുതല്‍ കെ.കെമേനോന്‍ ഓടിയിരുന്നത്, ആദ്യകാലത്ത്. വെറും ബസ്സുകള്‍ക്കപ്പുറം ഒരു 'പ്രസ്ഥാന' മായിരുന്നു അന്നാട്ടുകാര്‍ക്ക് കെ.കെ.മേനോന്‍. പെരിങ്ങോട്ടുകരയിലെ പ്രശസ്തമായ കെ.കെ.മേനോന്‍ ഷെഡ് ഓര്‍ക്കുക. ചെമ്മാപ്പിള്ളി എന്നൊരു സ്ഥലപ്പേരു കേള്‍ക്കുമ്പോള്‍ ഇന്നും കെ.കെ.മേനോന്റെ ബോര്‍ഡാണൊര്‍മ്മ വരിക! പിന്നീട് കൊടുങ്ങല്ലൂര്‍ക്കും പാലക്കാട്ടേക്കും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളായി. നാട്ടികയിലുമുണ്ടായിരുന്നു ഒരു കെ.കെ.മേനോന്‍ ഷെഡ്. ഇപ്പൊ എവിടെയാണോ ആവോ? ഇന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് കൃത്യമായി നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ അപൂര്‍വ്വം ബസ്സ് സര്‍വീസുകളിലൊന്നാണ്‌ കെ.കെ.മേനോന്‍. 'കിളി'യുടെ 'സേവനം' മിക്കവാറും ഈ ബസ്സുകളില്‍ കാണാറില്ല. എനിക്ക് അനുഭവപ്പെട്ടിട്ടുള്ള മറ്റൊരു പ്രത്യേകത, എല്ലാ ബസ്സുകളും നല്ലവണ്ണം 'മെയ്ന്റൈന്‍' ചെയ്തിട്ടുള്ളവയായിരിക്കും എന്നതാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ബസ്സുകളായിരിക്കും. മാത്രമല്ല, അമിത വേഗത്താലുള്ള അപകടങ്ങള്‍ക്ക് ദുഷ്പേരുകേട്ട തൃശ്ശൂരിലെ ബസ്സുകളുടെ കൂട്ടത്തില്‍ കെ.കെമേനോന്‍ ഉണ്ടാവാനിടയില്ല.


ഓര്‍മ്മകള്‍ പങ്കുവെക്കുക....

ചിത്രത്തിന് കടപ്പാട്: ബിനായ് കെ.ശങ്കര്‍, കൊടുങ്ങല്ലൂര്‍ (Binai K Shankar)

Wednesday, May 11, 2011

പൂരങ്ങളുടെ പൂരം



ഇന്ന് തൃശ്ശൂര്‍ പൂരം. പൂരാവേശം ഹൃദയത്തില്‍ നിറച്ച് നാടിന്റെ നാനാഭാഗത്തുനിന്നും ജനം നഗരത്തിലേക്കൊഴുകിയെത്തും.പിന്നെ മേളത്തിന്റെയും കുടമാറ്റത്തിന്റെയും വെടിക്കെട്ടിന്റെയും ആവേശത്തില്‍ മുഴുകും തൃശ്ശൂര്‍. നഗരവും പരിസര പ്രദേശങ്ങലും ആഘോഷത്തിരക്കിലാവും. വേനല്‍ ചൂടിനെ വക വെക്കാതെ കിലോമീറ്ററുകള്‍ നടന്ന് ( ഭാഗത്തേക്കൊന്നും വാഹനങ്ങള്‍ അടുപ്പിക്കാറില്ല) സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൂരപ്രേമികള്‍ വന്നുകൊണ്ടേയിരിക്കും. സിനിമാശാലകള്‍ക്കൊപ്പം മദ്യശാലകള്‍ക്കു മുന്നിലും പുരുഷാരം തടിച്ചു കൂടും. വെയിലു കൊള്ളാനും പൊടി ശ്വസിക്കാനും തിക്കിലും തിരക്കിലും പെടാതിരിക്കാനും ആഗ്രഹിക്കുന്നവര്‍ ചാനലുകള്‍ മാറ്റി മാറ്റി വീട്ടിലിരുന്നു പൂരം കാണും. ആധുനിക സൗകര്യങ്ങളുള്ള ഇക്കാലത്ത് ലോകം മുഴുവനും തല്‍സമയം പൂരം കാണും..ഒപ്പം ഞാനും..
കഴിഞ്ഞ പത്തൊന്‍പത് വര്‍ഷങ്ങളായി തൃശ്ശൂര്‍ പൂരം നേരിലാസ്വദിക്കാനായിട്ടില്ല. പൂരം പ്രദര്‍ശനം കാണാന്‍ കഴിഞ്ഞിട്ടില്ല.പ്രദര്‍ശന നഗരിയിലെ പച്ചക്കറി മുറിക്കാനുള്ള തരികിട 'യന്ത്രങ്ങള്‍' വില്‍ക്കുന്ന സ്റ്റാളുകളെത്തുമ്പോഴുള്ള സുഗന്ധം ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. കൂട്ടുകരോടൊപ്പം തോളുരുമ്മി, പൂരത്തൊപ്പിയും ചൂടി കാഴ്ചകള്‍ കണ്ട്, ഉയര്‍ന്നു പൊങ്ങുന്ന പൊടി വിഴുങ്ങി, ഇടക്കിടെ സൗജന്യ മോരും വെള്ളവും അതു കിട്ടാത്തപ്പോള്‍ സോഡ സര്‍ബ്ബത്തും മോന്തി, കുടമാറ്റവും കണ്ട്, നഗരമൂലകളിലും കുണ്ടനിടവഴികളിലും കുടിച്ച് പൂസായി വാളും വച്ചു കിടക്കുന്ന 'അങ്കിള്‍മാരെയും' കണ്ട്, രാത്രിവൈകി ഉറക്കം തൂങ്ങി.. തൂങ്ങി, വെടിക്കെട്ടിന്റെ നേരത്ത് ചാടിയെണീറ്റ്, കാതടപ്പിക്കുന്ന ശബ്ദത്തില്‍ നഗരം വിറകൊള്ളുമ്പോള്‍ ഉള്ളില്‍ കിടുങ്ങലുമായി, അമിട്ടിന്റെ അസാമാന്യ വെളിച്ചത്തില്‍ കണ്ണു ചിമ്മി, കലാശത്തില്‍ വല്ലാത്തൊരു ഭീതിയോടെയും തീരുന്നതോടെ അതിലേറെ ആവേശത്തോടെയും ജനസമുദ്രത്തിന്റെ ആര്‍പ്പുവിളികള്‍ക്കൊപ്പം ചേര്‍ന്ന്, ഉടനെ പുറപ്പെടുന്ന ബസ്സില്‍ സീറ്റു പിടിക്കാനായി വടക്കേ സ്റ്റാന്റിലേക്കോടി, ബസ്സിലിരുന്നുറങ്ങി, കണ്ടക്ടറുടെയൊ കിളിയുടെയോ സഹായത്തില്‍ സ്റ്റോപ്പ് തെറ്റാതെയിറങ്ങി 'ഞാനും കണ്ടു പൂരം' എന്ന ഭാവത്തില്‍ നടന്നിരുന്ന നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ ഉള്ളില്‍ നിറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം.. ഇന്നും തൃശ്ശൂര്‍ പൂരത്തിന്റെ ലഹരിയില്‍ ഞാനും.
പൂരത്തിന്‌ പോകുന്നവര്‍ക്കും പൊകാന്‍ പറ്റാത്തവര്‍ക്കും പൂരം ആശംസകള്‍.

Saturday, May 7, 2011

പുതിയ(പഴയ) റാന്തല്‍




ബര്‍ ദുബൈയിലെ "പൈതൃക/പാരമ്പര്യ മേഖല"യില്‍ (Heritage Area) യില്‍ കണ്ടത്.അപൂര്‍വ്വ കാഴ്ചയൊന്നുമല്ലെങ്കിലും ഒരു കൗതുകം !

Monday, April 25, 2011

പാട്ടുസാദൃശ്യം | ഉറുമി

ഉറുമി എന്ന സിനിമയിലെ "ആരോ നീ ആരോ" എന്ന മനോഹരമായ പാട്ടിനു്‌ 2006-ല്‍ പുറത്തിറങ്ങിയ ഒരു പാട്ടുമായി ചില സാദൃശ്യങ്ങള്‍ തോന്നിപ്പോകുന്നു. എന്തായാലും കണ്ടു/കേട്ടു നോക്കാം..

ആദ്യം ഉറുമിയിലെ പാട്ട്:


ഇനി ആല്‍ബത്തിലെ പാട്ട്:(മുഴുവന്‍ കേള്‍ക്കാന്‍ ശ്രമിച്ചാലും)


ഒരു പക്ഷേ, തോന്നലായിരിക്കാം...