Monday, August 4, 2008

ബാലന്‍, പശുപതി പിന്നെ കുസേലനും

ബാര്‍ബര്‍ ബാലന്റെ കഥ തമിഴില്‍ - അത് ഒരു രജനി കാന്ത് ചിത്രം കൂടിയാവുമ്പോള്‍ ! അതെ..ആ കൗതുകം തന്നെയാണ്‌ 'കുസേലന്‍'കാണുവാന്‍ പ്രേരിപ്പിച്ചത്.


കുസേലനെപ്പറ്റി പറയുമ്പോള്‍ 'പശുപതി' യെപ്പറ്റി പറയേണ്ടി വരും. പശുപതിയാണല്ലോ ബാര്‍ബര്‍ ബാലനായി അഭിനയിച്ചിരിക്കുന്നത്. പശുപതിയെ ഓര്‍ക്കുമ്പോള്‍ "വെയ്യില്‍"എന്ന ചിത്രത്തെപ്പറ്റിയുംപറയേണ്ടി വരും. കമലഹാസന്റെ 'വിരുമാണ്ടി'യിലാണാദ്യമായി പശുപതിയെ കാണുന്നത്. അതൊരൊശിരന്‍ പ്രകടനം തന്നെയായിരുന്നു. കമലഹാസനൊപ്പത്തിനൊപ്പം. പശുപതിയെ ശരിക്കും മനസ്സിലാക്കുന്നതു വെയ്യില്‍ എന്ന ചിത്രം കണ്ടപ്പോഴാണ്‌. ചെറുപ്പം മുതലേ അതി കണിശക്കാരനായ പിതാവിന്റെ ക്രൂരമായ പീഡനങ്ങള്‍ കാരണമില്ലാതെ അനുഭവിക്കേണ്ടി വന്ന്, നാടുവിട്ട് അന്യനാട്ടില്‍ എത്തിപ്പെടുന്ന യുവാവ്. അവിടെയും സ്വസ്ഥമായ ജീവിതത്തിനൊടുവില്‍ വീണ്ടും ആക്രമിക്കപ്പെടുന്നവന്‍. അവിടെനിന്നും മുറിവേറ്റ മനസ്സുമായി സ്വന്തം ഗ്രാമത്തില്‍ കുടുംബാംഗങ്ങളെ കാണാനാവുമെന്നും അവര്‍ തന്നെ സ്വീകരിക്കുമെന്നുമുള്ള പ്രതീക്ഷമാത്രമായി വെറും കയ്യോടെ എത്തുമ്പോള്‍..വഴിയില്‍ കണ്ടുമുട്ടുന്ന ചെറുപ്പക്കാരന്‍ തന്റെ അനുജനാണെന്നു തിരിച്ചറിയുമ്പോള്‍..പശുപതിയുടെ ഒരു പ്രകടനമുണ്ട്. അത് ചിത്രം കണ്ടു തന്നെ അനുഭവിച്ചറിയണം ! നാന്‍..അണ്ണന്‍ഡാ..(ഞാന്‍ നിന്റെ ചേട്ടനാണെടാ..) എന്നു പറഞ്ഞ് നിറകണ്ണുകളോടെ സ്വയം പരിചയപ്പെടുത്തുന്ന പശുപതി..പിന്നീടങ്ങോട്ട് നിറയുകയാണ്‌ ചിത്രത്തില്‍. വീണ്ടും കാണുമ്പോള്‍ പൊട്ടിത്തെറിക്കുന്ന പിതാവിനും മുന്നിലും, നിരാലംബയായ പഴയ കളിക്കൂട്ടുകാരിക്കൊപ്പവും നിശ്ശബ്ദനായിപ്പോകുന്ന.. വീണ്ടും ചെയ്യാത്ത കുറ്റത്തിന്‌ പീഡിപ്പിക്കപ്പെടുകയും സഹോദരനു വേണ്ടി ഉരുകിത്തീരുകയും ചെയ്യുന്ന ആ കഥാപാത്രം നമ്മുടെ മനസ്സില്‍ ഒരു വിങ്ങലായി ഇപ്പോഴും നിലനില്‍ക്കുകയാണ്‌.

ആ പശുപതിയാണ്‌ ബാര്‍ബര്‍ ബാലനായി കുസേലനില്‍ വീണ്ടും 'ജീവിക്കുന്നത്'. പി.വാസുവിന്റെ തീരുമാനം തെറ്റിയില്ല. രജനീകാന്തിന്റെ സജീവ സാന്നിധ്യമുണ്ടെങ്കിലും പശുപതിയെ നമുക്കെളുപ്പം മറക്കാനാവില്ല.

ശ്രീനിവാസന്‍ മികച്ച കലാകാരന്‍ തന്നെയാണ്‌, തര്‍ക്കമില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്നും മലയാളത്തിന്‌ മുതല്‍ക്കൂട്ടുതന്നെയാണ്‌. കുസേലന്റെ ടൈറ്റില്‍ കാര്‍ഡിലും കഥ: ശ്രീനിവാസന്‍ എന്നു കാണുമ്പോള്‍ - ഇതു നമ്മുടെ ആളാണേ എന്ന ഭാവത്തില്‍ തീയ്യേറ്ററില്‍ നിറഞ്ഞ തമിഴ് ജനതക്കൊപ്പം ഞാനിരുന്നു. പറഞ്ഞുകേട്ടതുപോലെ വളരെക്കാര്യമായ മാറ്റമൊന്നും കഥയില്‍ വരുത്തിയതായി എനിക്കഭിപ്രായമില്ല. മുകേഷിന്റെയും സലിം കുമാറിന്റെയും റോള്‍ ഒഴിവാക്കി. മുകേഷിന്റെ ട്യൂട്ടോറിയല്‍ അധ്യാപകന്‍ കഥക്ക് കാര്യമായ ഗുണമൊന്നും ചെയ്യുന്നില്ലെന്നോര്‍ക്കുക. ജഗദീഷ് ചെയ്ത ആധുനിക ബാര്‍ബര്‍ വേഷം വടിവേലുവാണ്‌ കൈകാര്യ ചെയ്തത്. ആ കഥാപത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുമിച്ചു കൈകാര്യം ചെയ്ത പി.വാസു. സൂപ്പര്‍ സ്റ്റാറിനെ ഓര്‍ക്കാപ്പുറത്ത്, അരികത്ത് കാണുവാന്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ ആശ്ചര്യം നിറഞ്ഞ നിമിഷങ്ങള്‍ 'സൂപ്പറാക്കി' വടിവേലു. കാണികള്‍‍ ഇളകി മറഞ്ഞു.

ചിത്രത്തിലെ ധാരാളം ഷോട്ടുകളും സാഹചര്യങ്ങളും മലയാളത്തിലേതു പോലെത്തന്നെ. എങ്കിലും കുറേക്കൂടി സാങ്കേതിക മേന്മ തമിഴില്‍ കാണുന്നു. അത് ഫോട്ടൊഗ്രാഫിയിലും കലാസംവിധാനത്തിലും നമുക്ക ശരിക്കും ബോധ്യപ്പെടും. ഏറ്റവും ചെറിയ ഉദാഹണമായി നമുക്ക് ബാര്‍ബര്‍ ബാലന്റെ കൊച്ചു വീട് തന്നെയെടുക്കാം. ഏസ്റ്റേറ്റിനു നടുവില്‍ ഒരു പഴയ വീട്. തീരെ സൗകര്യങ്ങളില്ലാത്ത..ഒരു ഉള്‍നാടന്‍ കുടില്‍ എന്നു വേണമെങ്കില്‍ പറയാം. ഇതേ വീട് കുസേലനില്‍.. വീട് അവതരിപ്പിക്കുമ്പോഴും..വീടിനു മുകളിലൂടെ ക്രെയിനില്‍ ക്യാമറതിരിഞ്ഞു വരുമ്പോഴും വല്ലാത്തൊരു ദൃശ്യാനുഭവം തന്നെയാണത്. ഈ കലാമേന്മ ചിത്രത്തിലുടനീളം കാണാം.നയന്‍ താരയുടെ സാന്നിധ്യം മാത്രമാണ്‌ കാര്യമായ ഒരു വ്യത്യാസമായി കാണാനാവൂ. കോമഡിയിലായാലും തമിഴ് രീതിയിലുള്ള ചില മാറ്റങ്ങള്‍ ചിത്രത്തിലുണ്ട്, അതൊഴിവാക്കാനാവില്ലല്ലോ. സിനിമാരംഗത്ത് ഇപ്പോള്‍ അത്ര സജീവമല്ലാത്ത ധാരാളം താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട് കുസേലനില്‍..മയില്‍സാമിയും വയ്യാപുരിയും..അങ്ങിനെയങ്ങിനെ..

രജനീകാന്തിന്റെ ചില രീതികളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട് ചിത്രത്തില്‍..അതിന്‌ ന്യായമായ മറുപടി നല്‍കുന്നുണ്ട് രജനി..പ്രേക്ഷകര്‍ക്കതെല്ലാം രസിക്കുന്നുമുണ്ട്. ദുബൈയില്‍ തിങ്ങിനിറഞ്ഞ ഒരു തീയ്യേറ്ററില്‍ ബഹുഭൂരിപക്ഷം വരുന്ന തമിഴ് പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ്‌ ഞാനും ചിത്രം കണ്ടത്. രജനീകാന്തിനെ ഹര്‍ഷാരവത്തോടെയും വിസിലടികളിലൂടെയും സ്വീകരിച്ച ജനത ക്ലൈമാക്സില്‍ നിശ്ശബ്ദമായിരിന്നു..കരയുന്ന രജനിയെ എങ്ങിനെ തമിഴ് ജനത സ്വീകരിക്കും എന്നൊരു കൗതുകം തോന്നാതിരുന്നില്ല. എന്നാല്‍ കഥയുടെ കരുത്തും രജനിയുടെ കലര്‍പ്പില്ലാത്ത അഭിനയവും പ്രേക്ഷകരെ പിടിച്ചിരുത്തി..

ക്ലൈമാക്സില്‍ പശുപതിയായിരുന്നോ രജനിയായിരുന്നോ തിളങ്ങിയതെന്നു ചോദിച്ചാല്‍..ശരിക്കും കസറി..രണ്ടു പേരും.

പാട്ടു പാടിപ്പാടി രജനിയും നയന്‍താരയും സംഘവും ആലപ്പുഴയിലെത്തിയപ്പോഴും ഞാനൊന്നു ഞെളിഞ്ഞിരുന്നു.."ഡായ്..ഇതു നമ്മ ഊരുതാന്‍.." എന്നായിരുന്നു ആത്മഗതം. ഉറക്കെപ്പറയാന്‍ പറ്റില്ലല്ലോ..!!

ബാര്‍ബര്‍ ബാലന്‍ തമിഴിലും ബാലന്‍ തന്നെ..അശോക് രാജ് തമിഴില്‍ അശോക് കുമാറായെന്നു മാത്രം. ബാലന്റെ മൂത്തമകളായി അഭിനയിച്ച കുട്ടി തന്നെയായിരുന്നുവോ തമിഴിലും അതേ വേഷത്തില്‍ എന്നു സംശയം തോന്നിപ്പോയി. സംശയം മാത്രമാണോ..അറിയില്ല. ചുരുക്കത്തില്‍ കുസേലന്‍ നിരാശപ്പെടുത്തിയില്ല. മാത്രമല്ല..പ്രതീക്ഷിച്ചതിലും ഒരു പടി മുന്നില്‍ നിന്നു മൊത്തം ചിത്രം.